
ദോഹ : നായകൻ ലയണൽ മെസി പെനാൽറ്റി പാഴാക്കിയെങ്കിലും പോളണ്ടിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കി ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീന ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കടന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമുള്ള ആദ്യ മിനിട്ടിൽ അലക്സിസ് മക് അലിസ്റ്ററും 67-ാംമിനിട്ടിൽ ജൂലിയാൻ അൽവാരേസുമാണ് അർജന്റീനയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 39-ാം മിനിട്ടിൽ ബോക്സിനുള്ളിൽ വച്ച് പോളിഷ് ഗോളി ഷീസെൻസ്കി തന്റെ തലയിൽ തട്ടിയതിന് കിട്ടിയ പെനാൽറ്റിയാണ് മെസി പാഴാക്കിയത്.മെസിയുടെ കിക്ക് ഷീസെൻസ്കി തട്ടിക്കളയുകയായിരുന്നു.
ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റിരുന്ന മെസിയും സംഘവും മെക്സിക്കോയെയും ഇതേ സ്കോറിന് തോൽപ്പിച്ചിരുന്നു. ആറുപോയിന്റുമായി സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത അർജന്റീനയ്ക്ക് പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് എതിരാളികൾ.
ഗ്രൂപ്പിലെ മറ്റൊരുമത്സരത്തിൽ മെക്സിക്കോ സൗദി അറേബ്യയെ 2-0ത്തിന് തോൽപ്പിച്ചെങ്കിലും പ്രീ ക്വാർട്ടറിൽ കടക്കാനായില്ല. നാലുപോയിന്റ് വീതമുള്ള പോളണ്ടും മെക്സിക്കോയും ഗോൾ മാർജിനിലും തുല്യതയിലായതോടെ ഫെയർ പ്ളേ പോയിന്റ് നോക്കിയാണ് പ്രീ ക്വാർട്ടറിലേക്ക് കടത്തിവിട്ടത്.
അർജന്റീനാ വിജയത്തിന് 5 കാരണങ്ങൾ
1. ആദ്യമിനിട്ടുമുതൽ അർജന്റീന ആക്രമണം അഴിച്ചുവിട്ടത്
2. മെസി പെനാൽറ്റി പാഴാക്കിയെങ്കിലും ആത്മവിശ്വാസം കൈവിടാതിരുന്നത്.
3.രണ്ടാം പകുതിയുടെ കിക്കോഫിൽത്തന്നെ ഗോൾ നേടാനായത്.
4. ആദ്യ ഗോളിന്ശേഷം ആക്രമണത്തിന്റെ വേഗം കുറയ്ക്കാതിരുന്നത്.
5.പോളണ്ട് അമിതമായ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞത്.