തിരൂർ: പ്രണയത്തെ എതിർത്ത് മദ്രസയിൽ ക്ലാസെടുത്തതിന് തിരൂർ തൃപ്രങ്ങോടിൽ മദ്രസാദ്ധ്യാപകനെ പള്ളിയിൽ കയറി ആക്രമിച്ച യുവാക്കൾ അറസ്റ്റിലായി. മംഗലം മുട്ടനൂർ കുന്നത്ത് മുഹമ്മദ് ഷാമിൽ (20), കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീൻ (22), മംഗലം കാവഞ്ചേരി മാത്തൂർ വീട്ടിൽ മുഹമ്മദ് ഷാമിൽ (22) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്രസാദ്ധ്യാപകനുമായ ഫൈസൽ റഹ്മാന് സംഘത്തിന്റെ മർദ്ദനമേറ്റത്. മുട്ടനൂർ സ്വദേശി മുഹമ്മദ് ഷാമിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ഐ ജിജോ പറഞ്ഞു. പ്രണയത്തെ എതിർത്ത് മദ്രസയിൽ കഴിഞ്ഞ ദിവസം ഫൈസൽ റഹ്മാൻ ക്ലാസെടുത്തിരുന്നു. മദ്രസയിൽ പഠിക്കുന്ന കാമുകി മുഖേനെ വിവരം അറിഞ്ഞതോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. അക്രമി സംഘമെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.