obit

തിരൂർ: പുറത്തൂരിൽ കക്ക വാരി വരുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ രാവിലെ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരണം നാലായി. ഇട്ടികപ്പറമ്പിൽ അബ്ദുൾ സലാം (55), കുഴിയിനി പറമ്പിൽ അബൂബക്കർ (65) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ അപകട സ്ഥലത്തിന്റെ പരിസരത്തു നിന്ന് ട്രോമാ കെയർ പ്രവർത്തകർ കണ്ടെടുത്തത്.

കുറ്റിക്കാട് കടവിൽ ശനിയാഴ്ച വൈകിട്ട് ഏഴോടെയുണ്ടായ അപകടത്തിൽ ഈന്തുകാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച രാത്രി കണ്ടെടുത്തിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചക്കിട്ടപറമ്പിൽ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവർ അപകടനില തരണം ചെയ്തു.

പുഴയിൽ പെട്ടെന്ന് വെള്ളം പൊങ്ങിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളം കുറവായിരുന്നപ്പോഴാണ് ആറംഗ സംഘം കക്ക വാരാൻ പോയത്. കക്ക വാരി സന്ധ്യയോടെ തിരിച്ചുവരുമ്പോഴായിരുന്നു അപകടം. നല്ല വണ്ണം കക്ക ലഭിച്ചിരുന്നതിനാൽ തോണിയിൽ ഭാരക്കൂടുതലുണ്ടായിരുന്നു. പെട്ടെന്ന് പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ തോണി ഉലഞ്ഞു. കക്ക വാരി അധികം പരിചയമില്ലാത്തവരും തോണിയിലുണ്ടായിരുന്നു. ഇവർ വെപ്രാളപ്പെട്ടതും തോണിയുടെ നിയന്ത്രണം നഷ്ടപ്പെടാനും മറിയാനും ഇടയാക്കിയെന്ന് കരുതുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടു പേരെ മാത്രമാണ് രക്ഷിക്കാനായത്.

മറിയുമ്മയാണ് അബൂബക്കറിന്റെ ഭാര്യ. മക്കൾ:ഷാഹുൽ ഹമീദ്, അഷറഫ്, തസ്ലീമ. മരുമകൻ: സമദ് ആലത്തിയൂർ. ആയിഷയാണ് അബ്ദുൾ സലാമിന്റെ ഭാര്യ. മക്കൾ: സിദ്ദീഖ്, സക്കീർ, സമീർ. മരുമക്കൾ: റുമൈസ, മുഹ്സിന.