cbi

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ

തുടരന്വേഷണം നടത്താൻ സി.ബി.ഐയുടെ പുതിയ ടീം. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഡിവൈ.എസ്.പി വി.എസ്.ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇത് സംബന്ധിച്ച റിപ്പോർട്ട് സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യൽ ക്രൈം സെൽ ഓഫീസറുടെ നേതൃത്വത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആവശ്യമായ കണ്ടെത്തലുകളില്ലെന്നും, കൂടുതൽ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യൽ പോക്‌സോ കോടതി ഉത്തരവിട്ടത്.ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ് സി.ബി.ഐ കുറ്റപത്രത്തിലും ഉള്ളതെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു.

സി.ബി.ഐ തുടരന്വേഷണം കേരളത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വേണമെന്ന ആവശ്യം വാളയാർ പെൺകുട്ടികളുടെ അമ്മ ഉന്നയിക്കുകയും സി.ബി.ഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ പുരോഗതി ഉടൻ അറിയിക്കണമെന്ന കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സി.ബി.ഐ റിപ്പോർട്ട് നൽകിയത്.