lorry

കൊല്ലങ്കോട്: സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ കണ്ണടച്ച് പൊലീസ് അധികൃതർ. കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂർ തുടങ്ങിയ പ്രധാന ടൗണുകളിലൂടെയാണ് ദിവസേന സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ വേഗ പാച്ചിൽ. രാവിലെ എട്ടര മുതൽ പത്തര വരെയും വൈകിട്ട് മൂന്നര മുതൽ അഞ്ചരവരെയും നിരത്തിലിറങ്ങരുതെന്ന നിർദ്ദേശം കാറ്റിൽ പറത്തിയാണ് ലോറികൾ ചീറിപ്പായുന്നത്. വേഗതയിൽ കടന്നുപോകുന്ന ടിപ്പറുകൾ പലയിടങ്ങളിലും അപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയെടുക്കേണ്ട അധികൃതർ കണ്ണടയ്ക്കുകയാണ്. വിഷയത്തിൽ ഹൈക്കോടതിവരെ ഇടപെട്ടിട്ടും പൊലീസ് രംഗത്ത് വരാത്തത് പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ടിപ്പറുകളെ നിയന്ത്രിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട്ടെ രക്ഷിതാക്കൾ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഭരം കയറ്റിയ വാഹനങ്ങൾ തിരക്കുള്ള സമയങ്ങളിൽ ടൗണിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ അവ കസ്റ്റഡിയിൽ എടുക്കണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിർദ്ദേശം. പക്ഷേ ഇത് പാലിക്കുന്നില്ലെന്നുമാത്രമല്ല ഇവർക്ക് കടന്നുപോകാൻ ഒത്താശയും ചെയ്തുകൊടുക്കാൻ പൊലീസ് രംഗത്തുണ്ടെന്നതാണ് വസ്തുത. മുതലമട, കൊല്ലങ്കോട് മേഖലകളിൽ കല്ല് കയറ്റിവരുന്ന ലോറികൾ മലയമ്പള്ളം എ.എൽ.പി സ്കൂളിന് മുന്നിലൂടെ ഊട്ടറയിൽ എത്തിച്ചേർന്ന് വടവന്നൂർ പ്ലാപ്പുള്ളി എ.എൽ.പി സ്‌കൂളിന് മുന്നിലൂടെ കടന്ന് പൂന്തോണി ഗായത്രി മില്ലിനു സമീപത്തേക്കാണ് ചീറിപ്പായുന്നത്.

ക്വാറികൾക്കെതിരെ നടപടി കടലാസിൽ മാത്രം

മുതലമട, കൊല്ലങ്കോട്, വടവന്നൂർ, എലവഞ്ചേരി, വണ്ടിത്താവളം പഞ്ചായത്തുകളിൽ പാറ പൊട്ടിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്നാണ് ജില്ലാ ജിയോളജി വിഭാഗം അധികൃതർ പറയുന്നത്. എന്നാൽ ഈ മേഖലകളിൽ അനധികൃതമായി പത്തിലധികം ക്വാറികൾ പ്രവൃത്തിക്കുന്നണ്ട്. അനധികൃതമായി പാറ പൊട്ടിച്ച് അവ കയറ്റി പോകുന്നത് തടയാൻ ജിയോളജി വകുപ്പും പൊലീസും റവന്യൂ വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു മാസം മുമ്പ് ജിയോളജി വകുപ്പിന്റെ പരിശോധന നടന്നെങ്കിലും നടപടി കടലാസിലൊതുങ്ങി. അധികൃതകുടെ നടപടികൾക്ക് തുടർച്ചയുണ്ടാവണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.