പന്തളം: പന്തളം മഹാദേവർക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം 6 മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യജ്ഞത്തിനു മുന്നോടിയായി 5ന് വൈകിട്ട് 6 മണിക്ക് യജ്ഞമണ്ഡപത്തിൽ ശുദ്ധിക്രിയകൾ, 6.30ന് അഗ്‌നിജനനം എന്നിവ നടക്കും.
എല്ലാ ദിവസവും രാവിലെ 6ന് മഹാഗണപതിഹോമം, ഏഴാം ദിവസം വരെ 7.30നു മഹാമൃത്യുഞ്ജയഹോമം, 9ന് വിശേഷാൽ പൂജ, 10ന് തന്ത്രിമുഖമായി ശ്രീമഹാദേവന് ഉച്ചപൂജ, 11ന് ഉച്ചശ്രീബലി എഴുന്നെള്ളത്ത് യജ്ഞശാലയിലെത്തി ദീപാരാധന. വൈകിട്ട് 6ന് മഹാദേവന് അഭിഷേകവും ദീപാരാധനയും, 6.30ന് ഭഗവതിസേവ, 7നു സപ്തമാതൃപൂജ.
സമാപന ദിവസം മഹാഗണപതിഹോമത്തിനു ശേഷം 7.30ന് മൃത്യുഞ്ജയരുദ്രപൂജ, ജപം, 9ന് ഗജപൂജ, ആനയൂട്ട്, പ്രദക്ഷിണം, മഹാദേവന് കളഭ കലശപൂജ, പാണി, സമ്പൂർണ കളഭാഭിഷേകത്തോടെ ഉച്ചപൂജ, മഹാചതുശ്ശത നിവേദ്യം, ഉച്ചശ്രീബലി എഴുന്നെള്ളിച്ചു യജ്ഞമണ്ഡപത്തിലെത്തി ശിവസഹസ്രനാമജപവും ദീപാരാധനയും, യജ്ഞസമർപ്പണം പ്രസാദ വിതരണം.
ക്ഷേത്രതന്ത്രി തെക്കേടത്ത് മേമന ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ താന്ത്രികവിധിപ്രകാരമാണ് യജ്ഞം നടക്കുക. പന്തളം മഹാദേവ ഹിന്ദു സേവാസമിതി പ്രസിഡന്റ് എം.ജി. ബിജു കുമാർ, വൈസ് വൈസ് പ്രസിഡന്റും ട്രഷറർ ഇൻചാർജ് മായ എം.ജി വിജയകുമാർ മഞ്ചാടി, വിവിധ കൺവീനർമാരായ ഇ.എസ്. ശ്രീകുമാർ, അരുൺകുമാർ പന്തളം, സതീഷ് കുമാർ, ജ്യോതികുമാർ കുഴീലേത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.