prd
പിടിയിലായ അനന്ദു വിഷ്ണു. അനിൽകുമാർ, ദീപ

പത്തനംതിട്ട : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പൊലീസിന്റെ പിടിയിലായി. പി.ആർ.ഡി ചിട്ടി ഫണ്ട് ഉടമ കോയിപ്രം തോട്ടപ്പുഴശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ഡി. അനിൽകുമാർ (59), മാനേജരും ഭാര്യയുമായ ഡി. എസ് ദീപ (52), ബോർഡ് മെമ്പറും മകനുമായ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്ന് ഇന്നലെ പുലർച്ചെ പിടികൂടിയത്. മറ്റൊരു മകൻ അനന്തു കൃഷ്ണയും കേസിൽ പ്രതിയാണ്. തോട്ടപ്പുഴശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ട(36)ന്റെ പരാതിയിലാണ് അറസ്റ്റ്. 2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 29 വരെയുള്ള കാലയളവിൽ, സ്ഥാപനത്തിന്റെ കുറിയന്നൂരുള്ള ശാഖയിൽ 5,40, 000 രൂപ നിക്ഷേപിച്ചതായും കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ ലഭിച്ചില്ലെന്നുമാണ് പരാതി. പ്രതികളുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്തു. സ്ഥാപനത്തിന് റിസർവ് ബാങ്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറ‌ഞ്ഞു.

പി.ആർ.ഡി ചിട്ടി ഫണ്ട് , പി.ആർ.ഡി മിനി നിധി ലിമിറ്റഡ്, പി.ആർ.ഡി മിനി സിൻഡിക്കേറ്റ് നിധി ലിമിറ്റഡ്, പി.ആർ.ഡി കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സ്ഥാപനങ്ങൾ നടത്തിയിരുന്നു. പലയിടത്തും ഇവർക്കെതിരെ കേസുണ്ട്.

300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ, എസ്.ഐമാരായ അനൂപ്, ഷൈജു, മധു, താഹാകുഞ്ഞ്, പ്രകാശ്, സുരേഷ് കുമാർ, എ.എസ്.ഐമാരായ സുധീഷ്, വിനോദ്, എസ്.സി.പി.ഓമാരായ ജോബിൻ, സി.പി.ഓമാരായ ആരോമൽ, അഭിലാഷ്, പ്രകാശ്, നെബു, ഷെബി എന്നിവരുണ്ടായിരുന്നു