 
തിരുവല്ല: തൃക്കാക്കുടി ഗുഹാക്ഷേത്രത്തെ സംരക്ഷിച്ചുകൊണ്ട് ഇതു സ്ഥിതിചെയ്യുന്ന തൃക്കാക്കുടിപാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കവിയൂരിലെ തൃക്കാക്കുടി ഗുഹാക്ഷേത്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. 3.91 ഏക്കർ വിസ്തൃതിയുള്ള ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. പ്രാചീന ആരാധനാലയം കൂടിയാണിത്. ക്ഷേത്രം പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ടാവും വിനോദസഞ്ചാര കേന്ദ്രം നിർമ്മിക്കുക. ടൂറിസ്റ്റ് കേന്ദ്രത്തെ സംബന്ധിച്ചുള്ള സമഗ്രമായ പദ്ധതി നൽകാൻ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രവീൺ ഗോപി, സിന്ധു, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർ മഹൽ, സി.പി.എം എൽ.സി. സെക്രട്ടറി എസ്. സതീഷ്, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിറ്റി എബ്രഹാം, ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ. രാജേഷ് കുമാർ, ഡിസ്‌പ്ലേ ടെക്നീഷ്യൻ എഫ്. മിൽട്ടൺ തുടങ്ങിയവർ പങ്കെടുത്തു.