അടൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ പാലമലയിൽ അംബികാ ഭവനത്തിൽ അജികുമാർ (47) ആണ് അറസ്റ്റിലായത്. കോന്നി കുമ്മണ്ണൂർ സ്വദേശിനിയായ യുവതിക്ക് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത്. 1.65 ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചെന്നാണ് കേസ്. അടൂരിലെ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്മെന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി. ഈ സ്ഥാപനത്തിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസെടുത്തതറിഞ്ഞ് ഒളിവിൽ പോയ ഇയാൾ എറണാകുളത്ത് പുതിയ റിക്രൂട്ടിംഗ് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പ് നടത്തിവരവെയാണ് ഇവിടെനിന്ന് പിടികൂടിയത്. അടൂരിലുള്ള സ്ഥാപനം റെയ്ഡ് ചെയ്ത് നിരവധിരേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കരുതുന്നു. അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ മനീഷ്.എം, സുരേഷ് ബാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജിത്, സിവിൽ പൊലീസ് ഓഫീസർമാരായ അൻസാജു, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.