
പത്തനംതിട്ട : ശബരിമല പാതയിലെ ളാഹയിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ദ്ധ സംഘം സന്ദർശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദർശിച്ചത്. ദേശീയപാത സാങ്കേതിക വിഭാഗം അധികൃതർ ളാഹയിലെ അപകടം നടന്ന സ്ഥലത്തും ശബരിമല പാതയിലെ മറ്റ് അപകടസാദ്ധ്യതാ സ്ഥലങ്ങളിലും പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ സന്ദർശനം. ശബരി പാതയിൽ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയാണ് ദേശീയ പാതയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥലങ്ങളിൽ പരിശോധന നടത്തി. അപകടം നടന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സേഫ് സോണിലെ ട്രാഫിക് സുരക്ഷാ വിദഗ്ദ്ധൻ സുനിൽ ബാബു സംഘത്തിനു വിശദീകരിച്ചു. അസിസ്റ്റൻഡ് എൻജിനിയർ അമ്പിളി, റാന്നി ഡിവൈ.എസ്.പി സന്തോഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ശനിയാഴ്ച പുലർച്ചെ ആന്ധ്ര സ്വദേശികളായ അയ്യപ്പൻമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് 46 പേർക്ക് പരിക്കേറ്റിരുന്നു. ദർശനം കഴിഞ്ഞ് മലയിറങ്ങിയവരുമായി മടങ്ങിപ്പോവുകയായിരുന്നു ബസ്.