തിരുവല്ല: തിരുവല്ല - പൊടിയാടി റോഡിൽ എം.ജി.എം. സ്‌കൂൾ ഗ്രൗണ്ടിന്റെ മതിലിനോട് ചേർന്നുള്ള ഭാഗത്തെ നടപ്പാതയുടെ നിർമ്മാണം വൈകുന്നു. റോഡ് നിർമ്മാണം അവസാനഘട്ടത്തിലായിട്ടും കെ.എസ്.ഇ.ബി. അധികൃതർ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
പൊടിയാടി മുതൽ കുരിശുകവല വരെ കൈവരികൾ സ്ഥാപിച്ച് ഇന്റർലോക്ക് കട്ടകൾ പാകിയാണ് നടപ്പാതയുടെ നിർമ്മാണം. നേരത്തെ വീതി എടുത്തിട്ടിരുന്ന സ്ഥലങ്ങളിൽ നിർമ്മാണത്തിന് തടസമില്ലായിരുന്നു. എന്നാൽ പാലിയേക്കര മുതൽ കച്ചേരിപ്പടി വരെയുള്ള ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന വീതിയിൽത്തന്നെ ഇരുവശങ്ങളിലും ഓടകളും നടപ്പാതയും നിർമ്മിച്ചതോടെ പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിക്കാനായി പൊതുമരാമത്ത് അധികൃതർ കെ.എസ്.ഇ.ബിക്ക് പണം അടച്ചതാണ്. ഇതേതുടർന്ന് കെ.എസ്.ഇ.ബിയുടെ ഒട്ടേറെ പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിരുന്നു. എന്നാൽ റോഡിന് വീതികുറവുള്ള എം.ജി.എം.സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തെ ട്രാൻസ് ഫോർമറും പോസ്റ്റും ഇതുവരെയും നീക്കിയിട്ടില്ല. ഇതുകാരണം ഈഭാഗത്തെ നടപ്പാതയുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. ട്രാൻസ് ഫോർമറിന്റെ ഭാഗം ഒഴിവാക്കി നടപ്പാത നിർമ്മാണം നിറുത്തിവച്ചിരിക്കുകയാണ്. ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ടുള്ള ഭാഗം കുഴിയായി കിടക്കുകയാണ്. ഈ സ്ഥിതിയിൽ വഴിയാത്രക്കാർ ഇവിടെ എത്തുമ്പോൾ നടപ്പാതയിൽ നിന്ന് റോഡിലിറങ്ങി നടക്കേണ്ടിവരും. തലങ്ങുംവിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലിറങ്ങി നടക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.
സ്ഥലപരിമിതിയെന്ന് കെ.എസ്.ഇ.ബി
ട്രാൻസ്‌ഫോർമറും സുരക്ഷാവേലിയും മറ്റും നീക്കിയാൽ നടപ്പാത നിർമ്മിക്കുന്നതിന് തടസമില്ലെന്നാണ് കരാറുകാർ പറയുന്നത്. ഇവിടുത്തെ സ്ഥലപരിമിതിയാണ് കെ.എസ്.ഇ.ബി. അധികൃതർ ഉന്നയിക്കുന്നത്. സംരക്ഷണവേലി നീക്കിയശേഷം ട്രാൻസ്‌ഫോർമർ ഉയർത്തി സ്ഥാപിച്ചാൽ താഴെ നടപ്പാത പൂർത്തിയാക്കി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാകുമെന്ന് സംയുക്തയോഗത്തിൽ തീരുമാനിച്ചതാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
നടപ്പാത നിർമ്മിക്കുന്നതിന് തടസമായി നിൽക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റുന്നത് സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി എക്സി.എൻജിനീയർ പറഞ്ഞു.