akshaya
മഠത്തുംമൂഴി അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ച ശബരിമല ഇൻഫർമേഷൻ സെന്റർ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : പ്രതിസന്ധികളെ അതിജീവിച്ച് പ്രവർത്തിക്കുന്ന ജില്ലയിലെ മികച്ച കേന്ദ്രങ്ങളിൽ ഒന്നാണ് മഠത്തുംമൂഴി അക്ഷയ കേന്ദ്രം. 2018ലെ മഹാപ്രളയത്തിൽ അക്ഷയ കേന്ദ്രം നശിച്ചെങ്കിലും മഠത്തുംമൂഴി അക്ഷയ സംരംഭകനായ എൻ.കൃഷ്ണദാസ് നിരാശപ്പെട്ടില്ല. അവശേഷിച്ചവ പുനസംഘടിപ്പിച്ച് പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ കൊവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യം മറ്റൊരാഘാതമായി മാറി. എങ്കിലും 2004 മുതൽ അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി നടത്തിയ കഠിനാധ്വാനം പാഴാക്കാൻ ഈ സംരംഭകൻ തയാറായില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള അക്ഷയയുടെ സേവനങ്ങൾക്ക് പുറമെ ജനോപകാരപ്രദമായ നിരവധി സാമൂഹ്യ സേവനങ്ങളും കൃഷ്ണ ദാസ് ഈ കേന്ദ്രത്തിലൂടെ നൽകുന്നുണ്ട്. ഏറ്റവും പ്രധാനം ശബരിമല ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനമാണ്. എല്ലാ വർഷവും കൃഷ്ണ ദാസിന്റെ കേന്ദ്രം തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഇൻഫർമേഷൻ സെന്ററായി പ്രവർത്തിക്കുന്നുണ്ട്. വിമാനടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, കെ.എസ്.ആർ.ടി.സി ടിക്കറ്റ്, വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. അക്ഷയ 20 വർഷം പിന്നിടുമ്പോൾ പൊതുജനങ്ങൾക്ക് ഇക്കാലമത്രയും മെച്ചപ്പെട്ട സേവനം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ സംരംഭകൻ. ഭാര്യ ബിന്ദുവും, ജീവനക്കാരും ചേർന്നുള്ള ഓത്തൊരുമയോടെയുള്ള പ്രവർത്തനവും, പൊതുജനങ്ങളുടെ സഹകരണവും അക്ഷയകേന്ദ്രത്തിന്റെ വിജയത്തിനു കാരണമായെന്ന് കൃഷ്ണ ദാസ് പറയുന്നു.