കോന്നി :കൊക്കാത്തോട് കല്ലേലി റോഡിന്റെ നിർമ്മാണ പ്രവർത്തനങൾ ഫെബ്രുവരിയിൽ പ്രവർത്തികൾ പൂർണമായും പൂർത്തീകരിക്കുമെന്ന് കെ.യു ജനിഷ്‌കുമാർ എം.എൽ.എ. കല്ലേലി കൊക്കാത്തോട് റോഡ് സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. എട്ടു കിലോമീറ്റർ ദൂരമുള്ള റോഡിന്റെ വശങ്ങളിലൂടെയും പ്രധാന ഭാഗങ്ങളിൽ കലുങ്കും നിർമ്മിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നത്. ആറു പുതിയ കലുങ്കുകളും, രണ്ട് കലുങ്കിന്റെ പുന:നിർമാണവും ,100 മീറ്റർ നീളത്തിൽ ഓടയും, 1675 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും, സംരക്ഷണഭിത്തിയും നിർമ്മിക്കും. കല്ലേലി ഇഞ്ചചപ്പാത്തിന്റെ സമീപം അച്ചൻകോവിലാറിന്റെ സമാന്തരമായി പോകുന്ന തോട് വനം വകുപ്പിന്റെ അനുമതിയോടുകൂടി അച്ചൻകോവിൽ ആറിൽ എത്തിക്കുന്നതിനുള്ള നിർദ്ദേശം പരിശോധിക്കുമെന്നും എം.എൽ.എ പറഞ്ഞു. അഞ്ചര മീറ്റർ വീതിയിലാണ് ബി.എം.ബി.സി സാങ്കേതിക വിദ്യയിൽ റോഡ് ടാർ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിർവഹണ ചുമതലയിൽ ഇ.കെ.കെ.കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്രാ ദുരിതത്തിനു പരിഹാരമാകും.