vella

കൊല്ലം: പാവങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാർത്ഥകമാക്കിയ നേതാവായിരുന്നു ആർ.ശങ്കറെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ കൊല്ലം സിംസിൽ സംഘടിപ്പിച്ച ആർ.ശങ്കറിന്റെ 50-ാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആർ.ശങ്കർ മന്ത്രിയായിരിക്കെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. പക്ഷെ എസ്.എൻ ട്രസ്റ്റ് അപേക്ഷിച്ചില്ല. പിന്നീട് സമയം നീട്ടി നൽകി, അപേക്ഷ വാങ്ങിയാണ് 11 കോളേജുകൾ അനുവദിച്ചത്. അദ്ദേഹം നേരിട്ടിറങ്ങിയാണ് ഈ കോളേജുകൾ ആരംഭിച്ചത്. അവയെല്ലാം ഗ്രാമപ്രദേശങ്ങളിലായിരുന്നു. പാവങ്ങൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അന്ന് ചങ്ങനാശേരിയിൽ നിന്ന് അപേക്ഷ ചോദിച്ചുവാങ്ങി ശങ്കർ കോളേജ് അനുവദിച്ചു. എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാനെടുക്കുന്നു. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് ഞാൻ നൽകുന്നുവെന്നാണ് അന്ന് ആർ.ശങ്കർ പറഞ്ഞത്. ശങ്കറിന് ശേഷം ബേബിജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മാത്രമാണ് എസ്.എൻ ട്രസ്റ്റിന് എയ്ഡഡ് കോളേജ് അനുവദിച്ചത്. അതിന് മുൻപും പിൻപും ഒരുപാട് മന്ത്രിസഭകൾ വന്നുപോയെങ്കിലും നമുക്ക് ഒന്നും തന്നില്ല. ഇക്കാലത്ത് മറ്റുള്ള സമുദായങ്ങൾ എന്തെല്ലാം കൊണ്ടുപോയി. അവർ സമുദായ ശക്തി സമാഹരിച്ച് ഒപ്പിട്ട് എടുത്തുകൊണ്ടുപോയി. മന്ത്രിമാർ സ്വന്തം സമുദായത്തിന് കോളേജുകളും സ്കൂളുകളും അനുവദിക്കുകയാണ്.

സാമുദായിക നീതിയിലൂടെയെ സാമൂഹ്യനീതിയുണ്ടാകൂ. കേരളത്തിൽ പന്ത്റണ്ട് സർവകലാശാലകളുണ്ട്. അതിൽ ഒന്നിന്റെ പോലും തലപ്പത്ത് തന്റെ സമുദായത്തിൽ നിന്ന് ഒരാളില്ലാത്തതുകൊണ്ടാണ് ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ സ്ഥാനം എടുത്തതെന്നാണ് മുൻ മന്ത്രി കെ.ടി.ജലീൽ തന്നോട് പറഞ്ഞത്. കൊടുത്തതല്ല, എടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റുള്ളവർക്ക് ജാതി പറഞ്ഞ് കൊണ്ടുപോകാം. നമുക്ക് ജാതി പറഞ്ഞുകൂട. താൻ ജാതി പറഞ്ഞാൽ വർഗീയവാദി, മറ്റുള്ളവർ പറഞ്ഞാൽ മിതവാദി. ജാതി ഇല്ലാതാകാൻ വേണ്ടിയാണ് താൻ ജാതി പറയുന്നത്. വിഴിഞ്ഞത്ത് വളരെക്കുറച്ച് ആളുകൾ ഒന്നിച്ചുനിന്ന് സർക്കാരിനെ വട്ടംകറക്കുകയാണ്. കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വോട്ട് ബാങ്ക് രാഷ്ടീയത്തിന് മുന്നിൽ എല്ലാ രാഷ്ട്രീയക്കാരും പകച്ചുനിൽക്കുകയാണ്.

വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റയ്ക്ക് 64 സീറ്റ് കിട്ടി. പട്ടം താണുപിള്ളയുടെ പാർട്ടിക്ക് ഏഴ് സീറ്റേ ഉണ്ടായിരുന്നുള്ളു. ആർ. ശങ്കറിനെ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. കോൺഗ്രസിന് ഒറ്രയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും പട്ടം താണുപിള്ള മുഖ്യമന്ത്രി സ്ഥാനം കൊണ്ടുപോയി. ജാതിയായിരുന്നു കാരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മന്ത്രി കെ.എൻ.ബാലഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം തുടങ്ങിയവർ സംസാരിച്ചു.

ആർ. ശങ്കർ വിദ്യാഭ്യാസത്തെ ജനകീയമാക്കി:
കെ.എൻ. ബാലഗോപാൽ

വിദ്യാഭ്യാസത്തെ ജനകീയമാക്കിയ നേതാവായിരുന്നു ആർ.ശങ്കറെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊല്ലം സിംസിൽ ആർ.ശങ്കറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ വഹിച്ച നേതാവായിരുന്നു ആർ.ശങ്കർ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനമാണ് അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം. കേരളത്തെ ഇന്നത്തെ നിലയിൽ എത്തിക്കാൻ അത് സഹായകമായി. ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ വിപ്ലവത്തിന് ശേഷം ആർ.ശങ്കറിന്റെ നേതൃത്വത്തിൽ എസ്.എൻ ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്നും ബാലഗോപാൽ പറഞ്ഞു.