കുന്നത്തൂർ: നിയമന തർക്കത്തെ തുടർന്ന് നാല് ഭരണസമിതി അംഗങ്ങൾ രാജിവച്ച പതാരം സർവീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി പിരിച്ചുവിട്ടു, അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിട്ടു. ബാങ്കിൽ നിലവിലുണ്ടായിരുന്ന അറ്റൻഡർ, പ്യൂൺ, സെയിൽസ്മാൻ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ഭരണസമിതിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്. ടെസ്റ്റ് നടത്തുവാനുള്ള ഏജൻസിയെ പ്രസിഡന്റ് എകപക്ഷീയമായി നിശ്ചയിച്ചു എന്നും ഇന്റർവ്യൂവിന് ബോർഡംഗങ്ങളെക്കൊണ്ട് മൂല്യനിർണയം നടത്തിയില്ലെന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയോ , പ്രസിദ്ധീകരിക്കുകയോ ചെയ്യാതെ ഏക പക്ഷീയമായി നാലംഗങ്ങളെ മാത്രം കൂട്ടു പിടിച്ച് രഹസ്യമായി നിയമനം നടത്തിയെന്നായിരുന്നു രാജിവച്ച എം.വി.ജയരാഘവൻ, ബി.ശിവദാസൻ, വി.സുരേന്ദ്രൻ, വി.ലൈലാബീവി എന്നിവർ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. മകൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ താജുദ്ദീൻ എന്ന ബോർഡംഗം നേരത്തേ രാജി വച്ചിരുന്നു. നിയമനത്തിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ ജോയിന്റ് രജിസ്ട്രാർ അന്വേഷിക്കുവാനും അതുവരെ നിയമനം താത്കാലികം മാത്രമാക്കിയും ഹൈക്കോടതി ഉത്തരവിട്ടിരുന്നു നിയമന പരാതിയിൽ ഇടപെട്ട കെ.പി.സി.സി പ്രസിഡന്റ് ഇരുകൂട്ടരേയും നേരിട്ട് കേൾക്കുകയും ബാങ്ക് ഭരണം നഷ്ടമാക്കാതെ പ്രസിഡന്റ് രാജിവച്ചൊഴിയാനും പകരം പുതിയ പ്രസിഡന്റിന് വഴിയൊരുക്കാനും ഡി.സി.സി പ്രസിഡന്റ് വഴി നിർദ്ദേശം നൽകിയെങ്കിലും തീരുമാനം നടപ്പായില്ല. അതിനിടെ ആദ്യം രാജിവച്ച താജുദീനു പകരം മറ്റൊരാളെ ഭരണ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു. ഈ നിർദേശം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തുകയും മറ്റു നാലംഗങ്ങൾ രാജി വയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ബാങ്ക് ഭരണസമിതിയുടെ ക്വാറം നഷ്ടമാവുകയായിരുന്നു. 2023 ൽ ശതാബ്ദി ആഘോഷിക്കുന്ന ബാങ്കിൽ നാളിതുവരെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഉണ്ടായിരുന്നത്. ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിനെ തുടർന്ന് ശാസ്താംകോട്ട സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ സന്തോഷ് കുമാർ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു.