കൊല്ലം: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കൊച്ചുപിലാംമൂട് - പളളിത്തോട്ടം റോഡ് തകർന്ന് വാഹന യാത്ര ദുസഹമായിരിക്കുമ്പൊഴും അധികൃർ തിരിഞ്ഞു നോക്കുന്നില്ല.പള്ളിത്തോട്ടം തോപ്പുപള്ളിക്കു സമീപം റോഡിൽ കുഴികൾ നിറഞ്ഞ് അപകടം പതിവായിരിക്കുകയാണ്. അടുത്തയിടെ പൂർത്തിയായ ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഏറെ തിരക്കുള്ള പള്ളിത്തോട്ടം റോഡിന്റെ നാശത്തിന് കാരണമായത്. ഓട കവിഞ്ഞ് വെള്ളം കെട്ടിനിന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും മഴക്കാലത്ത് റോഡിലെ വെളളക്കെട്ട് കാരണം കുഴിയറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയുമാണ്. റോഡ് പുനരുദ്ധാരണത്തിന് മഴതടസമെന്നാണ് ഇതുവരെ പറഞ്ഞത്. മഴ മാറിയിട്ടും റോഡ് നവീകരിച്ച് ഗതാഗതം സുഗമമമാക്കാൻ ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല.
ദുരിതമായി ഓട നിർമ്മാണം
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ ഓട നിർമ്മാണം പൂർത്തിയാക്കിയത്. ഇൻഫന്റ് ജീസസ് സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച് കൊല്ലം തോട്ടിൽ അവസാനിക്കുന്ന നിലവിലെ ഓടയുടെ ആഴവും നീളവും കൂട്ടി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതായിരുന്നു പദ്ധതി. പക്ഷേ, നിർമ്മാണത്തിലുണ്ടായ പിഴവ് കാരണം വെള്ളമൊഴുക്ക് തടസപ്പെട്ടു. കൊല്ലം തോട്ടിലേക്ക് ഒഴുകേണ്ട മലിനജലം എതിർ ദിശയിലേക്ക് ഒഴുകി ഓട കവിഞ്ഞ് റോഡിൽ കെട്ടിനിൽക്കുന്ന അവസ്ഥയായി. സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വെള്ളക്കെട്ടുളള ഭാഗത്ത് കിണർ നിർമ്മിച്ച് അതിലേക്ക് വെള്ളമൊഴുക്കി താത്കാലിക പരിഹാരം കണ്ടു. എന്നാൽ മഴ ശക്തമായതോടെ ഓടയിലെ വെളളം വീണ്ടും കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
..............................................
പള്ളിത്തോട്ടം റോഡ്
ബീച്ച്, കളക്ടറേറ്റ്, പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്നു
പള്ളിത്തോട്ടം നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രം
നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ്
റോഡിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നു
..........................................
'നഗരത്തിലെ ഏറ്റവും മോശമായ റോഡാണ് കൊച്ചുപിലാംമൂട് - പളളിത്തോട്ടം, അടിയന്തരമായി നന്നാക്കണം'
ഓാട്ടോറിക്ഷാ തൊളിലാളികൾ