photo
തോട്ടിലേക്ക് മറിഞ്ഞ ഇന്നോവ കാർ

കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞുമടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം 7 പേ‌ർക്ക് പരിക്ക്. ഇന്നലെ ഉച്ചക്ക് ഒന്നേകാലിന് എം.സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട് വച്ചാണ് അപകടമുണ്ടായത്. പാരിപ്പള്ളി കാറ്റാടിമുക്ക് സ്വദേശികളായ ഡോ.ചാം(27), മാതാവ് സുമ(55) , സുമയുടെ സഹോദരി സുധ(57), ബന്ധുക്കളായ അതുൽ(26), വിഷ്ണു(21), അഖിൽ(26), വേദിക(5) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചശേഷമാണ് താഴ്ചയുള്ള പുലമൺ തോട്ടിലേക്ക് തലകീഴായി മറിഞ്ഞത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. ശബ്ദംകേട്ട് ഓടിക്കൂടിയവർ നിമിഷനേരംകൊണ്ട് രക്ഷാപ്രവർത്തനം നടത്തി. കൊട്ടാരക്കര ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ശ്രമകരമായി കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കാർ ഇടിച്ചതിനെ തുടർന്ന് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ക്രൈയിൻ ഉപയോഗിച്ച് കാർ തോട്ടിൽ നിന്നും ഉയർത്തി പുറത്തെടുത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.