കുന്നത്തൂർ : പടിഞ്ഞാറെ കല്ലട കടപ്പാക്കുഴിയിൽ ആരംഭിക്കുന്നടാർ മിക്സിംഗ് പ്ലാന്റിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ റിലേ സത്യഗ്രഹം ആരംഭിക്കും. രാവിലെ 10ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ ജനങ്ങളെ അണിനിരത്തി സമരസമിതി ഭാരവാഹികളും തുടർന്ന് ദിവസവും വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെ വാർഡിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് സമരം കൂടുതൽ ശക്തമാക്കും. പട്ടികജാതി കോളനികൾ ഏറ്റവും കൂടുതലുള്ള മേഖലയിൽ പ്ലാന്റ് തുടങ്ങാൻ അനുവദിക്കില്ല. മെറ്റൽ ക്രഷർ ഉടമയ്ക്ക് 50 ലക്ഷം രൂപ നിക്ഷേപവും പ്രതിമാസം 5 ലക്ഷം രൂപ വാടകയും എന്ന കരാറിൽ വൻകിട കമ്പനിയാണ് പ്ലാന്റ് നിർമ്മിക്കാൻ എത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പാരിസ്ഥിതിക ദുർബല പ്രദേശമായ പടിഞ്ഞാറെ കല്ലടയിൽ പ്ലാന്റിനെതിരെ സമാധാനപരമായി സമരം നയിച്ച 8 പേർക്കെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ച് കള്ളക്കേസ് എടുത്തതായും ഭാരവാഹികൾ ആരോപിച്ചു. രണ്ടാം ഘട്ടമായി നിരാഹാര സമരം അടക്കമുള്ളവ ആരംഭിക്കും.പ്ലാന്റിലേക്ക് വലിയ വാഹനങ്ങൾ വരുന്നതിനാൽ സമീപത്തെ പഴക്കം ചെന്ന കടപ്പാക്കുഴി പാലം തകർന്ന് തുടങ്ങിയിട്ടുണ്ട്. ഭാരമമുള്ള വാഹനങ്ങൾ ചീറി പായുന്നതിനാൽ സ്കൂൾ കുട്ടികൾക്കും ഗ്രാമവാസികൾക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും സമരസമിതി ചെയർമാൻ ഡോ.സി ഉണ്ണികൃഷ്ണൻ,കൺവീനർ സുരേഷ് ചന്ദ്രൻ,രക്ഷാധികാരി എസ്.ഗോപാലകൃഷ്ണപിള്ള,ബ്ലോക്ക്‌ പാഞ്ചായത്ത്‌ അംഗം വി.രതീഷ്. ഗ്രാമപഞ്ചായത്ത് അംഗം എൻ.ഓമനക്കുട്ടൻ പിള്ള, അംഗങ്ങളായ കെ.എസ് ഷിബുലാൽ, എ.കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.