news-photo-

ഗുരുവായൂർ: പരിസ്ഥിതി സൗഹൃദ സന്ദേശവുമായി വരൻ വിവാഹവേദിയായ ഗുരുവായൂർ ക്ഷേത്രത്തിലേക്കെത്തിയത് സൈക്കിളിൽ 150 കിലോമീറ്റർ ദൂരം പിന്നിട്ട്. കോയമ്പത്തൂർ തൊണ്ടപുത്തൂർ സെന്തിൽ രാമന്റെയും ജ്യോതി മണിയുടെയും മകൻ ശിവസൂര്യയും (28) കൂട്ടുകാരുമാണ് വിവാഹത്തിനായി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളിലെത്തിയത്.

ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു ശിവസൂര്യയുടെ വിവാഹം. വിവാഹത്തിന് സൈക്കിളിൽ ക്ഷേത്രത്തിലേക്ക് പോകാമെന്ന് വരൻ പറഞ്ഞപ്പോൾ കൂട്ടുകാർ കട്ടയ്ക്ക് ഒപ്പം നിന്നു. പിന്നെ മടിച്ചില്ല, 'റൈഡ് ടു മാര്യേജ് കോയമ്പത്തൂർ ടു ഗുരുവായൂർ' എന്നെഴുതിയ ബോർഡും വച്ച് സംഘം യാത്ര തിരിച്ചു.

ശനിയാഴ്‌ച രാവിലെ ആറിന് കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ട അവർ വൈകിട്ട് അഞ്ചോടെ ഗുരുവായൂരിലെത്തി. കണ്ണൂർ പാനൂർ വീട്ടിൽ സത്യന്റെ മകൾ അഞ്ജനയായിരുന്നു വധു. കിഴക്കേ നടയിലെ ദേവസ്വം ഗസ്റ്റ് ഹൗസായ കൗസ്‌തുഭത്തിലാണ് വരനും വധുവും കുടുംബാംഗങ്ങളും തങ്ങിയത്. രാവിലെ ക്ഷേത്രത്തിലെത്തി തൊഴുത് താലി ചാർത്തി. വിവാഹച്ചടങ്ങുകൾക്ക് ശേഷം ശിവസൂര്യയും കൂട്ടുകാരും കോയമ്പത്തൂരിലേക്ക് സൈക്കിളിലും വധുവും ബന്ധുക്കളും കാറിലും മടങ്ങി. ഗുജറാത്തിലെ സ്വകാര്യകമ്പനിയിലെ എൻജിനീയറാണ് ശിവസൂര്യ. അഹമ്മദാബാദിൽ സോഫ്ട്‌വെയർ എൻജിനീയറാണ് വധു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.