rice

തൃശൂർ : അരിവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിക്കുന്ന സാഹചര്യത്തിൽ, വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായുള്ള പൊതുവിപണിയിലെ പരിശോധന കർശനമാക്കി. കോർപറേഷൻ പരിധിയിലെ വ്യാപാര ശാലകളിൽ പൊതുവിതരണവകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയാനുമാണ് വകുപ്പുകളുടെ നടപടി. പരിശോധനകൾ ഉണ്ടെങ്കിലും പലചരക്ക് വിപണിയിലെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. ബ്രാൻഡഡ് അരികളിൽ മായം കലർത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇവയിൽ റേഷനരി കലർത്തിയാണ് വില കയറ്റി വിൽക്കുന്നതെന്നും പരാതിയുണ്ട്.

ഏഴ് കടകളിൽ ക്രമക്കേട്

വിലവിവരങ്ങളും അളവുതൂക്ക ഉപകരണങ്ങളുടെ ലൈസൻസും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഏഴ് ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തി നോട്ടീസ് നൽകി. അടുത്ത ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി വകുപ്പിനെ കൂടി ഉൾപ്പെടുത്തി പൊതുവിപണി പരിശോധനകൾ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ലിനി ഇ.ആർ, ശ്രീജിത്ത് മോഹൻ എൽ, കെ.വി വിനോഷ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.എൻ നിഷ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

പച്ചക്കറി വിലയിൽ നേരിയ ഇടിവ്

പച്ചക്കറി വിപണിയിൽ വില കുറവ്. അമ്പതിന് മുകളിലായിരുന്നു കഴിഞ്ഞ ആഴ്ചയിൽ ഭൂരിഭാഗം പച്ചക്കറികൾക്കും.

തക്കാളി 30
പയർ 40
വെണ്ട 35
എളവൻ 30
സവാള 45
കിഴങ്ങ് 35
വെള്ളരി 30
ചേന 25
മത്തൻ 25
കാരറ്റ് 60
കയ്പക്ക 55
ബീൻസ് 55.