
കൊടുങ്ങല്ലൂർ: എൻജിൻ തകരാറായി കടലിൽ ഒറ്റപ്പെട്ടുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി. അഴീക്കോട് അഴിമുഖത്ത് നിന്ന് ഞായറാഴ്ച കടലിൽ മത്സ്യബന്ധനത്തിന് പോയ അച്ചായൻ എന്ന ഫൈബർ വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് എൻജിൻ തകരാറിലായത്. ഇന്നലെ രാവിലെ വള്ളം തിരിച്ചുവരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ടി.ജയന്തിയുടെ നിർദ്ദേശപ്രകാരം പുറപ്പെട്ട ഫിഷറീസ് റെസ്‌ക്യൂ സംഘം പത്ത് നോട്ടിക്കൽ മൈൽ അകലെ വള്ളവും അതിലെ നാല് തൊഴിലാളികളെയും കണ്ടെത്തി സുരക്ഷിതമായി കരയിലെത്തിച്ചു. മറൈൻ സി.പി.ഒ ജോബി, സീ റെസ്‌ക്യൂ ഗാർഡുമാരായ ഫസൽ, പ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങളും, വിനിമയ സംവിധാനങ്ങളുമില്ലാതെ കടലിൽ പോകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.