
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ 31ാം ഡിവിഷൻ യു.ഡി.എഫ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. 110 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫിലെ കെ.എം.ഉദയ ബാലൻ ജയിച്ചത്.
മിണാലൂരിൽ സി.പി.എമ്മിലെ കുന്നത്ത് വീട്ടിൽ ശ്രീകുമാർ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പുണ്ടായത്. യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം.ഉദയ ബാലന് 578 ഉം, എൽ.ഡി.എഫ്. സ്ഥാനാർത്ഥി കൃഷ്ണകേശവിന് 468 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.കെ.രഞ്ജിത്ത് 110 വോട്ട് ലഭിച്ചു. എൽ.ഡി.എഫിന് കഴിഞ്ഞപ്രാവശ്യത്തേക്കാൾ 96 വോട്ടിന്റെ കുറവാണുണ്ടായത്. ബി.ജെ.പിക്ക് 149 വോട്ട് കുറഞ്ഞു. ഇപ്രാവശ്യം യു.ഡി.എഫ് കൂടുതൽ നേടിയത് 271 വോട്ടാണ്. വിരുപ്പാക്ക സഹകരണ മില്ല് ജീവനക്കാരനായിരുന്ന ഉദയബാലൻ ജോലി രാജിവച്ചാണ് മത്സരിക്കാനിറങ്ങിയത്. ആകെയുള്ള 1496 വോട്ടർമാരിൽ 1194 വോട്ടർമാരാണ് വോട്ട് ചെയ്തത്.
പൈങ്കുളം നിലനിറുത്തി ഇടതുമുന്നണി
ചേലക്കര : പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിറുത്തി. സ്ഥാനാർത്ഥി ഇ.എ.ഗോവിന്ദൻ 2121 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഗോവിന്ദന് 4614 വോട്ടാണ് ലഭിച്ചത്.
തൊട്ടടുത്ത എതിരാളി യു.ഡി.എഫിലെ എ.എസ്.രാമചന്ദ്രന് 2494 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി എം.എ രാജുവിന് 1543 വോട്ടും ലഭിച്ചു. വോട്ടെടുപ്പിൽ 8649 പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു. കഴിഞ്ഞതവണ എൽ.ഡി.എഫിന് ലഭിച്ചത് 4914 വോട്ടാണ്. യു.ഡി.എഫിന് ലഭിച്ചത് 2991ഉം ബി.ജെ.പിക്ക് ലഭിച്ചത് 2558 വോട്ടുമായിരുന്നു. നിലവിലെ മെമ്പറായിരുന്ന എൽ.ഡി.എഫിലെ പ്രേമദാസിന് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചിരുന്നു.