
തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ മണ്ഡല മാസാചരണത്തോട് അനുബന്ധിച്ച് നടത്തി വരാറുള്ള അംഗുലീയാങ്കം കൂത്തിന് തുടക്കം. ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന നേരത്താണ് ഭഗവാന് മുന്നിൽ മുഖമണ്ഡപത്തിൽ കൂത്ത് ആരംഭിച്ചത്. സ്ഥാനികളായ മാണികുടുംബാംഗത്തിലെ അംഗമായ മാണി വാസുദേവ ചാക്യാർ ഹനുമദ് വേഷത്തിൽ കൂത്ത് പുറപ്പാട് നടത്തി. എടനാട് രാമചന്ദ്രൻ നമ്പ്യാർ മിഴാവിലും സരോജിനി നങ്ങ്യാരമ്മ താളത്തിലും അകമ്പടിയായി. ഷാരടിയും നമ്പ്യാരും യവനിക പിടിച്ചു. കൂത്ത് പുറപ്പാടിന് ശേഷം വേഷത്തോടെ ചാക്യാർ കൂത്തുവിളക്കിന്റെ അകമ്പടിയോടെ സോപാനത്തിൽ കയറി ഭഗവൽ ദർശനം നടത്തി.
മേൽശാന്തി അഴകത്ത് മന രാമൻ നമ്പൂതിരി ചാക്യാർക്ക് തീർത്ഥവും പ്രസാദവും നൽകി. ശക്തിഭദ്ര കവിയുടെ സംസ്‌കൃത നാടകമായ 'ആശ്ചര്യചൂഢാമണി ' യിലെ ആറാമങ്കമാണ് അംഗുലീയാങ്കം. രാമായണത്തിലെ സുന്ദര കാണ്ഡ കഥാഭാഗമാണ് അഭിനയിക്കുന്നത് . 12ാമത് ദിവസം രാത്രി നടക്കുന്ന രാക്ഷസവധം കഥാഭാഗത്തോടെയാണ് കൂത്ത് സമാപിക്കുക. കേരളത്തിൽ മുഖമണ്ഡപത്തിൽ കൂത്ത് നടത്തുന്ന അപൂർവം രണ്ട് ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രയാർ. മറ്റൊരു ക്ഷേത്രം കണ്ണൂരിലുള്ള മാടായിക്കാവാണ്. സന്താന ലബ്ധിക്കും ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിനുമായാണ് ഭക്തരും വഴിപാടായി കൂത്ത് നടത്തുന്നത്. ഇത്തവണ ദേവസ്വത്തിന്റേതുൾപ്പെടെ 12 കൂത്തുകളാണ് വഴിപാടായി നടത്തുക.
സംഗീതോത്സവം തുടരുന്നു
തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശിയുടെ ഭാഗമായുള്ള സംഗീതോത്സവം രണ്ടാം ദിവസമായ ഇന്നും തുടരും. വൈകീട്ട് 5 ന് സമ്പൂർണ്ണരാമായണം, കൈക്കൊട്ടിക്കളി, 6 ന് ജ്ഞാനപ്പാന നൃത്തശില്പം, രാത്രി 7.30ന് രാമരസം നൃത്തശില്പം അരങ്ങേറും. വ്യാഴാഴ്ച രാത്രി കലാക്ഷേത്ര രേഖമേനോൻ നയിച്ച നൃത്തസന്ധ്യ നടന്നു.