പുതുക്കാട്: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി 'കാണാക്കാഴ്ചകൾ' ഒരുക്കി കൊടകര ബി.ആർ.സി. വിവിധ ഗതാഗത മാർഗങ്ങളിലൂടെ യാത്ര ചെയ്ത് ഇതുവരെ കാണാത്തതും അറിയാത്തതുമായ അനുഭവങ്ങൾ സ്വന്തമാക്കുകയായിരുന്നു അവർ. ട്രെയിനും മെട്രോയും ബോട്ടുമൊക്കെ ആദ്യമായി കണ്ടവരായിരുന്നു വിദ്യാർത്ഥികളിൽ പലരും.
കൊടകര ബ്ലോക്ക് പരിധിയിലെ 58 പൊതുവിദ്യായാലങ്ങളിൽ നിന്നുളള 22 ഭിന്നശേഷി വിദ്യാർത്ഥികളാണ് പഠനയാത്ര നടത്തിയത്. കൂട്ടിന് 11 അദ്ധ്യാപകരുമുണ്ടായിരുന്നു. വിവിധ വാഹനങ്ങളിൽ ടിക്കറ്റെടുത്ത് നേരനുഭവങ്ങൾ നൽകാൻ ശ്രമിക്കുകയാണ് കൊടകര ബി.ആർ.സി ജീവനക്കാർ ചെയ്തത്. സമഗ്ര ശിക്ഷാ കേരള കൊടകര ബി.ആർ.സിയുടെ നേതൃത്വത്തിലാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചത്.
രാവിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്റർ യു.ജി. അച്യുതാനന്ദൻ ട്രെയിനെക്കുറിച്ചും റെയിൽവേ സ്റ്റേഷനെക്കുറിച്ചുമുളള പൊതുവിവരങ്ങൾ കുട്ടികളുമായി പങ്കുവച്ചു. തുടർന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ പഠനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ മെട്രോ സ്റ്റേഷനിലേക്ക്. മെട്രോ ട്രെയിൻയാത്ര, ബോട്ട് യാത്ര, വൈകീട്ട് എറണാകൂളത്ത് പാർക്കിൽ അൽപ്പനേരം ചെലവഴിച്ച് പിന്നീട് ആനവണ്ടിയിൽ നാട്ടിലേക്ക് മടങ്ങിയതോടെ കുട്ടികൾക്ക് കാണാക്കാഴ്ചകൾ സമ്മാനിച്ച ഒരനുഭവമായി ആ ദിനം.