പുതുക്കാട്: ചിമ്മിനി ഡാം നിർമ്മാണത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട 17 കുടുംബങ്ങൾക്ക് ഭൂമി കൈമാറുന്നു. നീണ്ട 30 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സർക്കാർ വാഗ്ദാനം നടപ്പാകുന്നത്. മുപ്ലിയം വില്ലേജിൽ ജലവിഭവ വകുപ്പ് ഏഴ് ഏക്കർ സ്ഥലം ഇവർക്കായി കണ്ടെത്തി. സ്ഥലം റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ, പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, കളക്ടർ ഹരിത വി. കുമാർ, സബ് കളക്ടർ അഹമ്മദ് ഷഫീഖ്, എസ്.ടി ഡെവലപ്പ്‌മെന്റ് ഡയറക്ടർ അർജുൻ പാണ്ഡ്യ, ഡെപ്യൂട്ടി കളക്ടർമാരായ യമുനാദേവി, പി.എ. വിഭൂഷണൻ, ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, വി.ബി. ജ്യോതി, എൻ. അശോക് കുമാർ, അജിത സുധാകരൻ, ഊരുമൂപ്പൻ ഗോപാലൻ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.

മുപ്പതാണ്ട് നീണ്ട പോരാട്ടം

ചിമ്മിനി ഡാം നിർമ്മാണത്തിനായി കുടിയൊഴിക്കപ്പെട്ട ആദിവാസികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി മുഴുവനും ലഭ്യമായത് 30 ആണ്ട് നീണ്ട പോരാട്ട നാൾവഴികൾ. ചിമ്മിനി വനമേഖലയിലെ നടാംപാടം കോളനിയിലായിരുന്നു ആദിവാസി കോളനി. ഡാമിൽ വെള്ളം സംഭരിക്കുന്നതോടെ ഇവർ താമസിച്ചിരുന്ന സ്ഥലം മുങ്ങിപ്പോകുമെന്നതിനാൽ കുടിയൊഴിപ്പിച്ചു. 1975ൽ ഡാമിന്റെ നിർമ്മാണം ആരംഭിച്ചു. അന്ന് മുതൽ ആദിവാസികൾക്ക് കുടിയൊഴിപ്പിക്കൽ ഭീഷണി നിലനിന്നു. വെളളം സംഭരിക്കാറായത് 1990ലാണ്. കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാൻ അതുവരെയും മാറിവന്ന സർക്കാരുകൾക്ക് സാധിച്ചില്ല. 1990 മുതൽ ആദിവാസികൾ സമരം ആരംഭിച്ചു. ആദ്യം കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം പിന്നീട് സി.പി.എമ്മും, സി.പി.ഐയും (എം.എൽ) ഏറ്റുപിടിച്ചു.

വർഷങ്ങൾക്കുശേഷം നടാംപാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം വാങ്ങി ഓരോ കുടുംബത്തിനും 65 സെന്റ് സ്ഥലവും വീടും നൽകി. ശേഷിച്ച ഭൂമി ഉടനെ നൽകുമെന്നായിരുന്നു വാഗ്ദാനം. വർഷങ്ങൾ പിന്നിട്ടപ്പോൾ ആദിവാസികൾ വീണ്ടും സമരമാരംഭിച്ചു. ഒടുവിൽ രണ്ട് വർഷം മുമ്പ് ഭൂമി നൽകാൻ തയ്യാറായി. ആദിവാസികൾക്കു കൂടി ഇഷ്ടപ്പെട്ട സ്ഥലം വാങ്ങി നൽകാൻ സർക്കാർ പണം അനുവദിച്ചു. മുപ്ലിയം വില്ലേജിലെ താമസ സ്ഥലത്തുനിന്നും പത്ത് കിലോമീറ്റർ ദൂരം മാറിയാണ് ഇപ്പോൾ ശേഷിച്ച 35 സെന്റ് വീതം നൽകുന്നത്.