
കുന്നംകുളം: ഉന്നത സ്വാധീനമുള്ള അറുപത്തെട്ടുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി 23 ലക്ഷം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കുന്നംകുളം പോർക്കുളം അയ്യംപറമ്പ് സ്വദേശികളായ നിഷാദ് (35), ഭാര്യ റാഷിദ (28) എന്നിവരെ മലപ്പുറം കൽപ്പകഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
സാമൂഹിക മാദ്ധ്യമം വഴിയാണ് കൽപ്പകഞ്ചേരി സ്വദേശിയായ 68 കാരനുമായി റാഷിദ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചത്. വയോധികനെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചുവരുത്തി അടുത്തിടപ്പെട്ടു. അറുപത്തെട്ടുകാരനുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു.
ഭർത്താവ് തുടങ്ങാനിരിക്കുന്ന വ്യാപാരങ്ങളിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ദമ്പതികൾ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 23 ലക്ഷം രൂപ തട്ടിയത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുള്ള അറുപത്തെട്ടുകാരന്റെ പണം നഷ്ടമാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയത്. കൽപ്പകഞ്ചേരി പൊലീസ്
നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.