കുന്നംകുളം: കുന്നംകുളത്തെ സ്‌പോർട്‌സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായുള്ള ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ ലൈൻ മാർക്കിംഗ് പൂർത്തീകരിച്ചു. സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എ.സി. മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. കായിക വിദ്യാർത്ഥികൾക്ക് ആവശ്യമായ വിപുലമായ ഹോസ്റ്റൽ സൗകര്യം, ഒളിമ്പിക് നിലവാരത്തിലുള്ള നീന്തൽക്കുളം, സൗന്ദര്യവത്കരണം, പാർക്കിംഗ് സൗകര്യം, ജലധാര എന്നിവ തയ്യാറാക്കുന്നതിന് ആവശ്യമായ പുതിയ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കാൻ സ്‌പോട്‌സ് കേരള ഫൗണ്ടേഷൻ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ടി. സോമശേഖരൻ, പി.കെ. ഷെബീർ, പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ കെ.ഐ. റസിയ തുടങ്ങിയവരും എം.എൽ.എയ്ക്കാപ്പം സിന്തറ്റിക് ട്രാക്ക് സന്ദർശിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോർട്‌സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നിർവഹിക്കുന്നത്. ലൈൻ മാർക്കിംഗ് പ്രവർത്തികളും കമ്പനിയാണ് ചെയ്യുന്നത്.

ചെലവ് ഏഴ് കോടി
7 കോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചത്. സ്‌കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബാൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. ലൈൻ ട്രാക്കിന് പുറമേ ജമ്പിംഗ് പിറ്റ്, പവലിയൻ എന്നിവയും പവലിയന് താഴെ ഡ്രസിംഗ് റൂം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഗ്രൗണ്ടിൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.