kova

കോവളം: വിഴിഞ്ഞം കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിലെ പ്രത്യേക യൂണി​റ്റ് കെട്ടിടത്തിന്റെ നിർമ്മാണം ഇഴയുന്നു. നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും കരാറുകാരുടെ മെല്ലെപ്പോക്കാണ് നിർമ്മാണം നീളാൻ കാരണം.
താലൂക്ക് നിലവാരത്തിൽ ഉയരുന്ന വിഴിഞ്ഞം സി.എച്ച്.സിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, കുട്ടികൾക്കുള്ള വിഭാഗം, ഗൈനക്കോളജി, അനസ്‌തെ​റ്റിസ്​റ്റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള അണ്ടർഗ്രൗണ്ട് സംവിധാനം ഉൾപ്പെടെ മൂന്ന് നിലകളിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് തുറമുഖ എൻജിനീയറിംഗ് വിഭാഗത്തിന് ചുമതല.

പാപ്പനംകോട് ആസ്ഥാനമായ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയാണ് മൂന്നാം നില ഒഴികെ കരാർ ഏ​റ്റെടുത്തിരുന്നത്. നിർമ്മാണം വൈകിയതിനെ തുടർന്ന് ഹാർബർ എൻജിനിയറിംഗ് അധികൃതർ കരാറുകാരന് പലവട്ടം നോട്ടീസ് നൽകിയിരുന്നു.

എന്നാൽ മറുപടി ലഭിക്കാത്തതിനെ തുടർന്ന് കരാർ കാൻസൽ ചെയ്യാൻ ഒരുങ്ങിയെങ്കിലും ഉടൻ ജോലികൾ തുടങ്ങാം എന്ന ഉറപ്പിന്മേൽ നടപടികൾ പിൻവലിക്കുകയായിരുന്നു. മൂന്നാം നില മാത്രം ഏ​റ്റെടുത്ത കരാറുകാരൻ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നാണ് അധികൃതർ പറയുന്നത്.

നിരവധി പേരുടെ ആശ്രയം

4 വർഷം മുമ്പ് കിടത്തി ചികിത്സയ്ക്കായാണ് ഈ യൂണി​റ്റ് ആരംഭിച്ചത്.തീരദേശ മേഖലയായ വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ എന്നീ പഞ്ചായത്ത്, നഗരസഭയുടെ നാലോളം വാർഡുകളിലെ പതിനായിരത്തിൽപ്പരം സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണിത്.

രണ്ട് വർഷമായിട്ടും

ഫിഷറീസ് വകുപ്പിന്റെയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി, 7 കോടി 79 ലക്ഷം ചേർത്താണ് പുതിയ ഐ.പി ബ്ലോക്ക് നിർമ്മിക്കുന്നത്. ലോക്ക് ഡൗണിന് മുൻപ് തുടങ്ങിയ 6000 ചതുരശ്ര അടിയോളമുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നില മാത്രമാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ സെല്ലുലാർ,ഗ്രൗണ്ട്, ഒന്നാം നില എന്നിവയുടെ നിർമ്മാണം രണ്ട് വർഷമായി നിലച്ച മട്ടാണ്.

 നിർമ്മാണം നിലയ്ക്കാൻ കാരണം കരാറുകാരന്റെ ഭാഗത്തുള്ള വീഴ്ചയാണ്. ഇപ്പോൾ ജോലികൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇനി വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പുതു വർഷത്തിന് മുൻപ് നിർമ്മാണം തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാധാകൃഷ്ണൻ,അസി,എൻജിനിയർ,

ഹാർബർ എൻജിനീയറിംഗ് വകുപ്പ്‌