വെള്ളറട:കൃഷിചെയ്ത് കുടംബം പുലർത്താനാവാത്ത ഒരു കൂട്ടം മലയോരകർഷകർക്ക് അധികാരികളോട് ചോദിക്കാനുള്ളത് വന്യജീവികളുടെ കൃഷി നശീകരണത്തിനുള്ള പരിഹാരത്തെക്കുറിച്ചാണ്. കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന കാട്ടുപന്നികളും വാനരപ്പടയും കൃഷിയെല്ലാം നശിപ്പിക്കുന്നത് പതിവായതിനാൽ ദുരിതത്തിലായിരിക്കുകയാണ് മലയോരകർഷകർ. വെള്ളറട, അമ്പൂരി , കള്ളിക്കാട്, പന്നിമല,തേക്കുപാറ, കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ അന്നന്നുള്ള ജീവിത ചെലവുകൾക്ക് വഴികണ്ടെത്താനാകാതെ ഇന്ന് വിഷമിക്കുകയാണ്. ഇവിടുത്തെ കർഷകർക്ക് ഭക്ഷ്യധാന്യങ്ങൾ കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മരച്ചീനി, വാഴ, ചേമ്പ്, ചേന തുടങ്ങിയ വിളകളൊന്നും കൃഷി ചെയ്യാനാവാതെ ഹെക്ടർകണക്ക് സ്ഥലങ്ങളാണ് തരിശായിക്കിടക്കുന്നത്. മാവും പുളിയും പ്ളാവും കായ്ച്ചുതുടങ്ങിയതോടെ വാനരൻമാരുടെ ശല്യവും കൂടിയിട്ടുണ്ട്. എല്ലാനാണ്യവിളകളും ഒരു കാലത്ത് സുലഭമായി കൃഷിചെയ്ത് ആദായം ലഭിച്ചിരുന്നതിനാൽ കർഷകർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിച്ച് പോകാൻ കഴിയുമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ നേരേ വിപരീതമാണ്. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച് കൊണ്ടിരിക്കുന്നതിനും കർഷകരുടെ ജീവിതം ചവിട്ടി മെതിക്കുന്നതിനും ശാശ്വതമായ ഒരു പരിഹാരവും സർക്കാർ അധികൃതർക്കോ വനപാലകർക്കോ കാണാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. വന അതിർത്തി കഴിഞ്ഞെത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്തിനി കൃഷി ഭൂമി കാണുമോ എന്നത് സംശയമാണ്.
നഷ്ടങ്ങൾ അനവധി
കാട്ടുപന്നികൾ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇട്ടശേഷം സ്ഥലം വിടുന്നതും പതിവാണ്. തെങ്ങുകളിൽ വെള്ളയ്ക്ക ആകുമ്പോൾതന്നെ വാനരൻമാർ അവയെല്ലാം താഴെയിറക്കുന്നതിനാൽ മലയോരത്തെ കർഷകർ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. റബർ കൃഷിയെ ആശ്രയിക്കാമെന്നു വിചാരിച്ചാൽ കൃഷിക്ക് മുടക്കുന്ന പണം പോലും തിരികെ കിട്ടാത്ത സാഹചര്യവും കർഷകനെ ദുരിതത്തിലാക്കുന്നു.
പൊയ് വാക്കുകൾ
നിവേദനങ്ങൾ പലതും നൽകിയിട്ടും അധികൃതരിൽ നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയപാർട്ടികളെത്തുമെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാഗ്ദാനങ്ങളെല്ലാം പൊയ് വാക്കുകൾ മാത്രമാകുമെന്ന് മലയോര കർഷകർ പറയുന്നു.