
പൂവാർ:മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂവാർ കരുംകുളം,കോട്ടുകാൽ ഗ്രാമ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ പബ്ലിക് ടാപ്പിൽ വെള്ളമെത്തുമെങ്കിലും അതുമിപ്പോൾ മുടങ്ങുന്നത് പതിവാണ്.വീട്ടിലെ പാത്രങ്ങളിൽ ശേഖരിച്ചുവച്ച വെള്ളം ഒരാഴ്ചക്കാലം ഉപയോഗിക്കുന്നതാണ് പതിവ്.ഇതിന് മുടക്കം വന്നാൽ കാര്യങ്ങൾ അവതാളത്തിലാകും. ദൂരസ്ഥലങ്ങളിൽ പോയി വലിയ കന്നാസുകളുമായി കുടിവെള്ളം ശേഖരിക്കുന്നവരും പ്രദേശത്തുണ്ട്.പൈപ്പ് പൊട്ടൽ വ്യാപകമായതും,പ്ലാന്റിൽ പമ്പിംഗ് നടക്കാത്തതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്.
കരുംകുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കരിച്ചലിൽ പമ്പ് ഹൗസിൽ നിന്നാണ് കരുംകുളം പൂവാർ ഗ്രാമപഞ്ചാത്തുകളിലെ തീരമേഖലയിൽ പ്രധാനമായും കുടിവെള്ളമെത്തുന്നത്.ആഴ്ചയിൽ ഒരു ദിവസമെത്തുന്ന കരിച്ചലിലെ വെള്ളം പലപ്പോഴും ചെളിവെള്ളമാണെന്നും ആക്ഷേപമുണ്ട്. ഇവിടെയാകട്ടെ ഒരുപമ്പ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.നിർജ്ജീവമായ 6 മോട്ടോറുകളുള്ളത് മെയിന്റനൻസ് ചെയ്ത് പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.തീരമേഖലയ്ക്കാകമാനം ശുദ്ധജലം ഉറപ്പുവരുത്താൻ കരിച്ചലിൽ ആധുനിക സജ്ജീകരണങ്ങളോടെ ഒരുവാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന തീരദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.പൂവാർ ഗ്രാമപഞ്ചായത്തിൽ 2005-ൽ ആരംഭിച്ച പയന്തി പമ്പ് ഹൗസിന്റെ പ്രയോജനം ഒരു ചെറിയ പ്രദേശത്തെ 20 ഓളം വീടുകൾക്ക് മാത്രമാണ് ലഭിക്കുന്നത്.15.92 കോടി മുടക്കി തിരുപുറത്ത് ആരംഭിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചപ്പോൾ തീരദേശവാസികൾ ആശ്വാസം കൊണ്ടിരുന്നെങ്കിലും കുമിളിയിൽ നിന്നുള്ള വെള്ളം കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണ് എത്തുന്നത്. അതും ആഴ്ചയിൽ 3 ദിവസം മാത്രം.ആദ്യഘട്ടത്തിൽ കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിൽ എത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. പഴക്കമേറിയതും, വലിപ്പക്കുറവുള്ളതുമായ പൈപ്പുകളാണ് നിലവിലുള്ളത്.വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെയായി പൈപ്പുകൾ പൊട്ടാൻ തുടങ്ങിയതാണ് ആ ദൗത്യം ഉപേക്ഷിക്കാൻ കാരണമായത്.
ലക്ഷ്യം കാണാതെ പദ്ധതികൾ
2000-ൽ ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതി 5.50 ലക്ഷം ചെലവിട്ടിട്ടും ഇതുവരെയും ലക്ഷ്യം കണ്ടില്ല.2005-ൽ ജില്ലാ പഞ്ചായത്ത് പുന:രുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും വഴിത്തർക്കത്തെ തുടർന്ന് തടസ്സപ്പെട്ടു.കരുംകുളം പഞ്ചായത്തിന്റെ 6 വാർഡുകൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്. കൊച്ചുതുറയിലേത് പോലുള്ള ചെറുകിട പദ്ധതികൾ പോലും ലക്ഷ്യം സാധൂകരിക്കാൻ കഴിയുന്നില്ല എന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
വെള്ളം കിട്ടുന്നില്ല...
കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അമ്പലത്തുമൂല,അടിമലത്തുറ,ബീച്ച് റോഡ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളമില്ല. ചൊവ്വര,ചപ്പാത്ത്,മൂലക്കര എന്നീ പമ്പ് ഹൗസുകളിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തുന്നത്. പമ്പിംഗ് തടസ്സപ്പെടുന്നതാണ് വെള്ളം വിടാൻ കഴിയത്തത് എന്നാണ് അധികൃതർ പറയുന്നത്.എന്നാൽ തീരപ്രദേശം ഒഴിച്ചുള്ള പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങാറുമില്ല.ഇത് തീരദേശ വാസികളോടുള്ള അവഗണനയാണെന്നും അവർ ആരോപിക്കുന്നു.
കരിച്ചൽ കായലിന്റെ ജലസമൃദ്ധിയെ ഉപയോഗപ്പെടുത്തി ഒരു വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചും,കാവുംകുളം കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കിയും,ചൊവ്വര,ചപ്പാത്ത്, മൂലക്കര,കൊച്ചുതുറ,പയന്തി പമ്പ് ഹൗസുകൾ കാര്യക്ഷമമാക്കുകയും ചെയ്താലേ തീരമേഖലയുടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.