നഗരത്തിൽ എൻ.എസ്.ജി.യു വിന്റെ മോക്ഡ്രിൽ

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം, നിയമസഭയിൽ ആയുധധാരികളായ ഭീകരരുടെ 'നുഴഞ്ഞുകയറ്റം'. ഭീകരവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി തലസ്ഥാന നഗരത്തിൽ എൻ.എസ്.ജി സംഘം നടത്തിയ മോക്ഡ്രില്ലിന്റെ തുടക്കം ഇതായി​രുന്നു. സമയം വൈകിട്ട് 3 മണി. സ്ഥലം തമ്പാനൂർ റെയിൽവേസ്റ്റേഷൻ. പാർക്കിംഗ് ഏരിയയിൽ ഉഗ്രശബ്ദത്തോടെ സ്‌ഫോടനം. മിനുട്ടുകൾക്കുള്ളിൽ സ്ഥലത്ത് ഉന്നത പൊലീസുദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം ഇരച്ചെത്തുന്നു. ബോംബ് -ഡോഗ് സ്‌ക്വാഡ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസുകൾ എന്നീ സംഘവും പാഞ്ഞെത്തി​. പരി​ശോധനയി​ൽ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട ബാഗിലെ സ്‌ഫോടകവസ്തു, ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കുന്നു. സ്ഥലത്തെ ഓപ്പറേഷൻ കഴിയും മുമ്പേ സെക്രട്ടറിയേറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപവും കിഴക്കേകോട്ട മാർക്കറ്റിലും സമാനമായ 'സ്‌ഫോടനങ്ങൾ'. ഈ സ്ഥലങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ അതിദ്രുതം രക്ഷാദൗത്യം തുടങ്ങി​. അൽപ്പസമയത്തിനകം തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രമായ വി.എസ്.എസ്.സിയിലും ഭീകരാക്രമണ സൂചന പുറത്തു വന്നു.

സമയം വൈകിട്ട് 4. നിയമസഭാ മന്ദിരത്തിനകത്തേക്ക് ആയുധധാരികളായ പത്തംഗ ഭീകരസംഘം നുഴഞ്ഞുകയറി​. പിറകിലെ ഗേറ്റിന് സമീപം സ്‌ഫോടനശബ്ദം. നിയമസഭാമന്ദിരത്തിനകത്തുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഭീകരരുടെ 'തടവിൽ'. നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് പൊലീസ്, ഫയർഫോഴ്സ്, കമാൻഡോ സംഘങ്ങൾ ഇരച്ചെത്തി​. നഗരത്തിൽ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതോടെ ഭീകരവിരുദ്ധ ദൗത്യത്തിനായി ജില്ലാ ഭാരണകൂടം എൻ.എസ്.ജി സഹായം തേടി​. റെയിൽവേ സ്‌റ്റേഷനിലെ ആദ്യ സ്‌ഫോടനം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ എൻ.എസ്.ജിയുടെ ഭീകരവിരുദ്ധസംഘം തലസ്ഥാനത്തെത്തി​. തുടർന്ന് വിവിധ സേനകളും എൻ.എസ്.ജി.യും ചേർന്നുള്ള രക്ഷാദൗത്യം പുരോഗമിച്ചു.

സമയം രാത്രി 8.30. നഗരത്തിൽ നിരവധിയാളുകൾ എത്തിച്ചേരുന്ന ലുലുമാളിൽ മൂന്ന് ഭീകരർ പ്രവേശിക്കുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെയും മാളിലെ ജീവനക്കാരെയും തടഞ്ഞുവയ്‌ക്കുന്നു. ഭീകരവിരുദ്ധ ദൗത്യത്തിനായി എൻ.എസ്.ജി സംഘം എത്തുന്നു.

എൻ.എസ്.ജി സംഘം നടത്തിയ മോക്ഡ്രില്ലിൽ ആറിടങ്ങളിലാണ് ആദ്യദിനം ഭീകരവിരുദ്ധ ദൗത്യം നടന്നത്. തലസ്ഥാനത്ത് ഭീകരാക്രമണമുണ്ടായാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ എങ്ങനെയെന്ന് പരിശോധിക്കുകയായിരുന്നു മോക്ഡ്രില്ലിന്റെ ലക്ഷ്യം. ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ വിവിധ വകുപ്പുകൾ എങ്ങനെ ഏകോപിച്ച് പ്രവർത്തിക്കുന്നുവെന്നും മോക്ഡ്രില്ലിലൂടെ പരിശോധിക്കും. ഇന്നും വിവിധയിടങ്ങളിൽ എൻ.എസ്. ജി യുടെ മോക്ഡ്രിൽ നടക്കും.