photo

തിരുവനന്തപുരം നഗരസഭാ മേയറുടെ പേരിൽ പുറത്തുവന്ന വിവാദകത്തിന്റെ രക്ഷാകർത്തൃത്വത്തെച്ചൊല്ലി വലിയ രാഷ്ട്രീയപ്പോരാണ് നടക്കുന്നത്. താൻ ഇത്തരത്തിലൊരു കത്ത് എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ ആണയിട്ടു പറയുന്നു. വിവാദക്കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും തറപ്പിച്ചു പറയുന്നു. ഇരുവരുടെയും വാക്കുകൾ വിശ്വസിക്കാമെങ്കിൽ മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജനാണെന്ന് പറയാനാവും. അപ്പോൾപ്പിന്നെ കത്തിനു പിന്നിലെ വ്യാജൻ ആരാണെന്നു കണ്ടെത്തണം. 295 താത്‌കാലിക ഒഴിവുകളിലേക്കു നിയമിക്കപ്പെടാൻ യോഗ്യരായവരുടെ 'സ്വന്തം' പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ പ്രിന്റ് ചെയ്ത കത്തിന് ഒരുടമ കാണുമെന്നു തീർച്ച. കത്ത് മാദ്ധ്യമങ്ങൾ വാർത്തയാക്കിയ ദിവസം തന്നെ മേയർ തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകണമായിരുന്നു. ലഘുവായി കാണേണ്ട കുറ്റകൃത്യമല്ലിത്. മേയറുടെ പേരിൽ ഇതുപോലുള്ള കത്ത് തയ്യാറാക്കാൻ കെല്പുള്ളവർ നഗരസഭയിൽ വേറെ എന്തെല്ലാം തരികിടകൾക്കു മുതിരും. കത്ത് വ്യാജമാണെങ്കിൽ അതിന്റെ ഉറവിടം കണ്ടെത്താൻ പ്രയാസമില്ല. കണ്ടെത്താൻ സാമർത്ഥ്യമുള്ളവർ പൊലീസിൽ ധാരാളമുണ്ട്. കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടറിലും പ്രിന്ററിലുമൊക്കെ തെളിവുകൾ ഇപ്പോഴുമുണ്ടാകും. അതു വീണ്ടെടുക്കാനും സാധിക്കും. പൊലീസിൽ പരാതി നൽകാതെ പാർട്ടിതലത്തിൽ തീർക്കേണ്ട പ്രശ്നമായി ഇതിനെ കാണരുതായിരുന്നു. പ്രതിപക്ഷങ്ങൾക്കിടയിൽ മാത്രമല്ല ജനങ്ങൾക്കിടയിലും ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും സൃഷ്ടിച്ച വിവാദമെന്ന നിലയ്ക്ക് ഔചിത്യമുള്ളതും വിശ്വസനീയവുമായ വഴി തിരഞ്ഞെടുക്കാൻ പാർട്ടിയും മേയറും ശ്രമിക്കേണ്ടതായിരുന്നു.

ഇടതുമുന്നണിയായാലും യു.ഡി.എഫ് ആയാലും അധികാരത്തിലിരിക്കുമ്പോൾ തങ്ങളുടെ ഇഷ്ടക്കാരെ പിൻവാതിൽ വഴി നിയമിക്കുന്നത് സർവസാധാരണമാണ്. താത്‌കാലിക നിയമനങ്ങളുടെ സ്വഭാവംതന്നെ അതാണ്. സർക്കാരിനു കീഴിലുള്ള വകുപ്പുകളിൽ ഒഴിവുകൾ എത്ര കുറവാണെങ്കിലും നിയമനത്തിനു വ്യവസ്ഥാപിതമാർഗങ്ങളുണ്ട്. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താത്‌ക്കാലികക്കാരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പിന്തുടരുന്നത്. പത്തും പതിനഞ്ചും വർഷമായിട്ടും ഇത്തരത്തിൽ സർവീസിൽ തുടരുന്ന താത്‌കാലികക്കാരെ പല വകുപ്പിലും കാണാം. തരംകിട്ടുമ്പോഴെല്ലാം മാനുഷിക പരിഗണനയുടെയും മറ്റും പേരിൽ ഇവരെ സ്ഥിരപ്പെടുത്തുന്ന പതിവുമുണ്ട്. അടുത്തകാലത്ത് ഈ പ്രവണതയ്ക്കെതിരെ കോടതി കർക്കശ നിലപാടെടുത്തത് ഒട്ടൊരു കുറവ് വരുത്തിയെങ്കിലും പിൻവാതിൽ നിയമനങ്ങൾക്ക് കുറവൊന്നുമില്ല.

മേയറുടെ വിവാദക്കത്ത് നഗരസഭയിലെ 295 താത്ക്കാലിക ഒഴിവുകളിലേക്കു നിയമിക്കപ്പെടാൻ പറ്റിയ 'സ്വന്തം" ആളുകളെ തിരഞ്ഞുള്ളതായിരുന്നു. നഗരസഭയിൽ ഇത്രയധികം ഒഴിവുകൾ ഒരുമിച്ചുണ്ടാകുമ്പോൾ വ്യവസ്ഥാപിതവഴിയിലൂടെ നിയമനങ്ങൾ നടത്തുകയാണ് വേണ്ടത്. സ്ഥിരം നിയമനങ്ങളാകാൻ സാദ്ധ്യതയുണ്ടെങ്കിൽ പി.എസ്.സിക്കു വിട്ട് സുതാര്യമായി നിയമനങ്ങൾ നടത്താം. ഉടനടി ആവശ്യമായി വന്നാൽ നിയമനം നടത്താൻ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ സമീപിക്കാം. നഗരസഭ നേരിട്ട് നിയമനം നടത്തുന്നത് ശരിയായ സമീപനമല്ല. പൊതുസ്ഥാപനങ്ങൾ എടുക്കുന്ന ഏതു തീരുമാനവും ജനങ്ങൾക്കുകൂടി വിശ്വാസം വരുന്ന തരത്തിലാകണം.