 4 മണിക്കൂർ സമരം: കൈയാങ്കളി, കണ്ണീർവാതകം, ജലപീരങ്കി

തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയ്‌ക്കകത്തും പുറത്തും സംഘർഷവും കൈയാങ്കളിയും. പൊലീസും സമരക്കാരും പുറത്ത് ഏറ്റുമുട്ടുമ്പോൾ ബി.ജെ.പി കൗൺസിലർമാരും സി.പി.എം കൗൺസിലർമാരും അകത്ത് ഏറ്റുമുട്ടുകയായിരുന്നു. രാവിലെ ഒമ്പതിന് മേയർ ആര്യാ രാജേന്ദ്രൻ നഗരസഭയിലെത്തിയപ്പോൾ നിവേദനം കൊടുക്കണമെന്ന രീതിയിൽ ഒമ്പത് യു.ഡി.എഫ് കൗൺസിലർമാർ മേയറുടെ ചേംബറിലെത്തി.

തുടർന്ന് പ്ളക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് യു.ഡ‌ി.എഫ് പ്രതിഷേധിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സി.പി.എം കൗൺസിലർമാരുമായി വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. തുടർന്ന് യു.ഡി.എഫ് അംഗങ്ങളെ മേയറുടെ ചേംബറിൽ നിന്ന് പുറത്താക്കുകയായിരുന്നു. തങ്ങളെ സി.പി.എം കൗൺസിലർമാർ മർദ്ദിച്ചെന്ന യു.ഡി.എഫ് ലീഡർ പി. പദ്മകുമാറിന്റെ ആരോപണം സി.പി.എം നിഷേധിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രതിഷേധം ഉച്ചയ്‌ക്ക് ഒന്നുവരെ നീണ്ടു.

ബി.ജെ.പി - സി.പി.എം കൈയാങ്കളി

രാവിലെ പ്രകടനമായെത്തിയ ബി.ജെ.പി കൗൺസിലർമാർ മേയർക്കെതിരെ മുദ്രാവാക്യം വിളിച്ചു. സമരമുണ്ടായതോടെ പൊലീസ് ഇടപെട്ട് പിറകിലത്തെ ഗേറ്റ് പൂട്ടി. ഈ ഗ്രിൽ ഗേറ്ര് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചു.

ഇതേച്ചൊല്ലി സി.പി.എം - ബി.ജെ.പി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതിനിടെ ബി.ജെ.പി കൗൺസിലർ‌ വി.ജി. ഗിരികുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീമിനെ ചെയർമാന്റെ മുറിയിലിട്ട് പൂട്ടി. കൂടുതൽ പൊലീസെത്തി ബി.ജെ.പി കൗൺസിലർമാരെ സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ബി.ജെ.പി കൗൺസിലറായ ചെമ്പഴന്തി ഉദയന് ദേഹാസ്വാസ്ഥ്യമുണ്ടായി. അല്പനേരത്തിനുശേഷം ബി.ജെ.പി കൗൺസിലർമാർ വീണ്ടും അകത്തേക്കു കടന്ന് പ്രതിഷേധിച്ചപ്പോൾ സി.പി.എം കൗൺസിലർമാർ നേരിട്ടു. സംഘർഷത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വനിത കൗൺസിലർമാരെത്തിയതോടെ രംഗം കൂടുതൽ സംഘർഷഭരിതമായി. ഇരുവിഭാഗത്തിന്റെയും വനിതാ കൗൺസിലർമാർ മുഖത്തോടു മുഖം നോക്കി പോർവിളിയും വെല്ലുവിളികളുമാരംഭിച്ചു.

ഇതിനിടെയുണ്ടായ കൈയാങ്കളിക്കിടെ സി.പി.എം കൗൺസിലർ ബിന്ദു മേനോന് കൈയ്‌ക്ക് പരിക്കേറ്റു. ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ബി.ജെ.പി കൗൺസിലർമാർ ശ്രമിച്ചെങ്കിലും സി.പി.എം കൗൺസിലർമാർ തടഞ്ഞു. ബി.ജെ.പിക്കാർ ആക്രമിച്ചതായി സി.പി.എം വനിതാ കൗൺസിലർമാർ ആരോപിച്ചു. കണ്ണമ്മൂല വാർഡ് കൗൺസിലർ ശരണ്യയ്‌ക്കും പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

വൃദ്ധയും

കുഴഞ്ഞുവീണു

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ കാണാനെത്തിയ കുളത്തൂർ സ്വദേശി ബേബി എന്ന വൃദ്ധയ്ക്ക് സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. വിധവാ പെൻഷന്റെ കാര്യമന്വേഷിക്കാനാണ് ബേബിയെത്തിയത്. ഇവർ ഉൾപ്പെടെ നിരവധി പേർ മുറിയിലിരിക്കവേയാണ് ബി.ജെ.പി പ്രവർത്തകർ മുറി പൂട്ടിയത്. പ്രതിഷേധം ഭയന്ന് ചിലർ മുറിയിൽനിന്ന് ഇറങ്ങിയോടി.

യൂത്ത് കോൺഗ്രസ്

മാർച്ചിൽ സംഘർഷം

മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കോർപ്പറേഷൻ മാർച്ചിൽ വൻ സംഘർഷം. രണ്ട് മണിക്കൂറോളം തലസ്ഥാനം സംഘർഷ ഭൂമിയായി. 12ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു.

ഇത് മറികടക്കാൻ ശ്രമിച്ചപ്പോൾ അഞ്ചുറൗണ്ട് ജലപീരങ്കിയും രണ്ടുതവണ കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു. പ്രതിഷേധ മാർച്ച് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ നഗരസഭ കവാടത്തിനുള്ളിലേക്ക് ചാടിക്കടന്നതോടെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിലും കണ്ണീർ വാതകത്തിലും അനസ് കല്ലമ്പലം, രഞ്ജിത്, പ്രമോദ് സാമുവൽ, അനൂപ് എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന് പുറമേ കെ.എസ്.യുവും നഗരസഭയിലേക്ക് മാർച്ച് നടത്തി.

പ്രതിഷേധവുമായി

യുവമോർച്ച

യുവമോർച്ച നടത്തിയ മാർച്ചിലും നേരിയ സംഘർഷമുണ്ടായി. പ്രവ‌ർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളായ പാപ്പനംകോട് നന്ദു, കവിത സുഭാഷ്, സജിത്ത്, ഹരി എന്നിവരുടെ നേതൃത്വത്തിൽ ധർണയും നടത്തി. രാവിലെ കൗൺസിലർ ഡി.ആർ. അനിലിന്റെ ഓഫീസിലേക്കും യുവമോർച്ച മാർച്ച് നടത്തിയിരുന്നു.