വെള്ളറട: മലയോരമേഖലയിലെ വെള്ളറട കേന്ദ്രീകരിച്ച് കോടതി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളായിട്ടും പരിഹാരമില്ല. ഏറ്റവുമധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലയോര മേഖലകളിലെ പൊലീസ് സ്റ്റേഷനുകളിലാണ്. എന്നാൽ കേസുകൾ ഏറെയുമെത്തുന്നത് കിലോമീറ്ററുകൾക്കപ്പുറമുള്ള നെയ്യാറ്റിൻകര കോടതിയിലും. വെള്ളറട, ആര്യങ്കോട് ,പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത ദിവസങ്ങളില്ല. ഏറ്റവും കൂടുതൽ കേസുകളുള്ള പ്രദേശങ്ങളിൽ ഒന്നാണ് വെള്ളറട. നിയമവകുപ്പ് ഇടപെട്ട് വെള്ളറടയിൽ ക്രിമിനൽ കോടതിയുടെയും സിവിൽ കോടതിയുടെയും ഒരു ബഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ഭരണാധികാരികൾ നിയമവകുപ്പിന് നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അധികാരികളിൽ നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. നിയമവകുപ്പ് അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചാൽ ആദിവാസി മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളും കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകൾക്ക് ഇത് ഏറെ ഗുണകരമാകും.
സമയമെടുക്കും
നെയ്യാറ്റിൻകര കോടതിയിലെ കേസുകൾ തീർപ്പാക്കുന്നതിന് വർഷങ്ങൾ വരെ നീണ്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേസുകൾകെട്ടികിടക്കുന്നത് കാരണം യഥാസമയം വിധിപോലും വരാത്ത അവസ്ഥയാണ്. വർഷക്കണക്കിന് കേസുകൾ നീണ്ടുപോകുന്നതു കാരണം വൻ തുകകളാണ് കേസ് നടത്തിപ്പിനായി ചിലവഴിക്കേണ്ടിവരുന്നത്. കാലതാമസം ഒഴിവാകുന്നതോടുകൂടി കേസ് നടത്തിപ്പിനുള്ള ചെലവും ഒരു പരിധിവരെ കേസിൽപ്പെടുന്നവർക്ക് കുറഞ്ഞുകിട്ടും.
കോടതി സ്ഥാപിച്ചാൽ
കേസുകളിൽ പെടുന്നവർ കാലതാമസം കാരണം കോടതി കയറിയിറങ്ങുന്ന അവസ്ഥയ്ക്കും പരിഹാരമാകുമാകുമായിരുന്നു. ഇതിനുപുറമേ നിയമനടപടികൾ കരൃക്ഷമമായി കാലതാമസം കൂടാതെ നടപ്പിലാക്കാനും നിയമ വകുപ്പിന് കഴിയുമായിരുന്നു.ഏറ്റവും കൂടുതൽ കേസുകൾ ഉള്ള പ്രദേശമെന്ന നിലയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായാൽ കേസുകളുടെ നീണ്ടുപോക്കിന് പരിഹാരമാകുമായിരുന്നു. മലയോരമേഖലയിലെ കേസുകൾക്ക് വെള്ളറടയിൽ കോടതിസ്ഥാപിച്ചാൽ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും.