tooor7

ഉദിയൻകുളങ്ങര: ഗിനിയൻ നാവികസേനയുടെ തടവിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താൻ കഴിഞ്ഞത് തന്റെ അമ്മയുടെയും നാട്ടുകാരുടെയും പ്രാർത്ഥന കൊണ്ടും ഇന്ത്യൻ എംബസിയുടെ സഹായം കൊണ്ടുമാണെന്ന് നാട്ടിലെത്തിയ പാറശാല സെന്റ് പീറ്റേഴ്സ് നഗർ ആർ.ജി ഭവനിൽ വൈശാഖ് (31) കേരള കൗമുദിയോട് പറഞ്ഞു. കഴിഞ്ഞ ആറു മാസം മുൻപാണ് വൈശാഖും സംഘവും തമിഴ്നാട് കന്യാകുമാരി ജില്ലയിൽ പ്രവർത്തിക്കുന്ന ഏജന്റ് മുഖേന തായ്ലാൻഡിലേക്ക് പോയത്. അവിടെ എത്തിയതിനു ശേഷം ഇതൊരു ചതിയാണെന്ന് മനസിലായതോടെയാണ് ഇന്ത്യൻ എംബസിയേയും നോർക്കയേയും വൈശാഖും സംഘവും ബന്ധപ്പെടുന്നത്. തമിഴ്നാട്, കേരള സർക്കാരിന്റെയും എംബസിയുടെയും നോർക്കയുടെയും സഹായത്താലാണ് നാട്ടിലെത്താൻ കഴിഞ്ഞതെന്നും അമ്മയേയും ബന്ധുക്കളേയും നാട്ടുകാരേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും വൈശാഖ് പറഞ്ഞു.