vld-1

വെള്ളറട: കൊടുംവനമായി മാറി ആറാട്ടുകുഴി കുളം. പരിസരം മുഴുവൻ ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയതോടെ പരിസരവാസികൾക്ക് മനസമാധാനത്തോടെ വഴി നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. ആറാട്ടുകുഴി ജംഗ്ഷനു സമീപമുള്ള ഒരേക്കറോളം വരുന്ന കുളമാണ് സംരക്ഷിക്കാൻ നടപടിയില്ലാത്തതിനാൽ വനമായി മാറിയിരിക്കുന്നത്. കുളത്തിനുള്ളിൽ കാട്ടുചെടികൾ കൊണ്ടുനിറഞ്ഞിരിക്കുകയാണ്. അതിനാൽ ഈ ഭാഗത്ത് കുളത്തിൽ വെള്ളമുണ്ടോയെന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയാണ്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുളം നവീകരണത്തിന് ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും കുളത്തിന്റെ അവസ്ഥ ഇപ്പോൾ വളരെ ദയനീയം തന്നെ.

കുളത്തിനകത്ത് കുറച്ച് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നാട്ടുകാർ നേരത്തേ കന്നുകാലികളെ കഴുകുന്നതിനായി ഇറക്കുമായിരുന്നു. എന്നാൽ കാടുകയറി ഇഴജന്തുക്കളുടെ വാസ സ്ഥലമായതോടെ കന്നുകാലികളെയും ഇറക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ ടൗണിലെ പ്രധാന കൊതുക് വളർത്തൽ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ് ഈ കുളം. കുളത്തിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ പോലും പരിസരത്തുള്ള വീട്ടുകാർക്ക് മനസമാധാനത്തോടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.

 ഒരിക്കൽ ആശ്രയിച്ചിരുന്നു

കൊടും വേനൽ അനുഭവപ്പെടുമ്പോൾ ഈ കുളത്തിനുള്ളിലെ ഊറ്റാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്. എന്നാൽ നവീകരണത്തിന്റെ പേരിൽ വെള്ളം കെട്ടിനിറുത്താൻ നിരവധി തവണ സൈഡ് വാൾ കെട്ടിയെങ്കിലും കുളത്തിൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കുകയില്ല. ഇതിനു പുറമെ കുളത്തിന്റെ ഒരു ഭാഗത്ത് വെള്ളം കോരി കുളിക്കുന്നതിനുവേണ്ടി സംവിധാനവും ഒരുക്കിയിരുന്നു. സൈഡ് വാളും സംവിധാനങ്ങളും തകർന്നതല്ലാതെ ഈ കുളം കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണിപ്പോൾ.

 നടപടികളെടുക്കുന്നില്ല

തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കുളത്തിലെയും പരിസരത്തേയും കാടുകൾ വെട്ടിനശിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. കുളം അറ്റകുറ്റപ്പണികൾ ചെയ്ത് വെള്ളം കെട്ടിനിറുത്തി മത്സ്യകൃഷിയെങ്കിലും ചെയ്താൽ ഗ്രാമപഞ്ചായത്തിന് ഒരു വരുമാന മാർഗമാവുകയും അതോടൊപ്പം കാട് വളരുന്നതിനും കൊതുക് പെറ്റുപെരുകുന്നതിനും പരിഹാരമാകുകയും ചെയ്യും.