
തിരുവനന്തപുരം : ആന്ധ്രപ്രദേശിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി മോഷണക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേരെ പിടികൂടി.കൊല്ലം,പാരിപ്പള്ളി പുത്തൻകുളം നന്ദുഭവനിൽ നന്ദു (28), വെള്ളറട കലുങ്ക് നട ശാന്തറതലയ്ക്കൽ പുത്തൻവീട്ടിൽ വിപിൻ (26),തെന്നൂർ പെരിങ്ങമ്മല,ഗാർഡർ സ്റ്റേഷൻ, മുംതാസ് മൻസിലിൽ മുഹമ്മദ് (22) എന്നിവരെയാണ് സിറ്റി നർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് നഗരത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.വിവിധ സ്ഥലങ്ങളിൽ നിന്ന് മറ്റു ആവശ്യങ്ങൾക്കെന്നു പറഞ്ഞ് റെന്റ് എ കാർ വാടകയ്‌ക്കെടുത്താണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.
യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതികൾ,നർക്കോട്ടിക് സെൽ സ്‌പെഷ്യൽ ടീമിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.ചോദ്യം ചെയ്യലിൽ പ്രധാന പ്രതിയായ നന്ദു തൈക്കാട് ആശുപത്രി ഓഫീസിൽ കയറി ലാപ്‌ടോപ്പ് മോഷണം നടത്തിയ സംഭവത്തിലും പ്രതിയാണെന്ന് കണ്ടെത്തി.കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകനായ നന്ദുവിന്,അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി പിടിയിലായ കേസ്,കടമ്പാട്ടുകോണം മത്സ്യ മാർക്കറ്റിലെ ഓഫീസ് കുത്തിത്തുറന്ന് 35,000 രൂപ കവർന്ന കേസ്,ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളിൽ നിന്ന് മാല കവർന്ന കേസുമുൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അറുപതോളം കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ മുഹമ്മദ് പാലോട് അടിപിടിക്കേസിൽ പ്രതിയാണ്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ മാരായ വിപിൻ, പ്രസാദ്, മധുമോഹൻ, സി.പി. ഒമാരായ സാജൻ, കണ്ണൻ, നർക്കോട്ടിക് സെൽ ടീമംഗങ്ങളായ എസ്.ഐമാരായ അശോക് കുമാർ, അരുൺ കുമാർ , യശോദരൻ, എ.എസ്.ഐ സാബു, എസ്.സി.പി.ഒമാരായ ഷംനാദ്, സജികുമാർ, വിനോദ്.എസ്, മണികണ്ഠൻ, ലജൻ, വിനോദ്, സി.പി.ഒമാരായ രഞ്ജിത്ത്, പ്രശാന്ത്, ദീപുരാജ്, ഷിബു, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.