വെള്ളനാട്: വെള്ളനാട്ടെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ ആൾ ചെടിച്ചട്ടി കൊണ്ടുള്ള അടിയേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു. കൊല്ലം പരവൂർ പൂതക്കുളം പുത്തൻ വീട്ടിൽ എസ്.ബിജോയിയാണ് (25) റിമാന്റിലായത്. ലഹരിവിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ കഴക്കൂട്ടം ഉള്ളൂർക്കോണം ഉടക്കുംകര പുത്തൻവീട്ടിൽ എം.വിജയനെയാണ് (50) ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7ഓടെ ബിജോയി ചെടിച്ചട്ടി കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തിയത്.ആക്രമണത്തിന് ശേഷം സാഹസികമായി പുറത്തിറങ്ങിയ പ്രതി സ്വകാര്യ വ്യക്തിയുടെ സ്കൂട്ടറെടുത്ത് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് ആര്യനാട് പൊലീസും ഷാഡോ ടീമും നടത്തിയ അന്വേഷണത്തിൽ നഴ്സിംഗ് വിദ്യാർത്ഥിയായ സഹോദരിയെ കാണാൻ വർക്കലയിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. സംഭവ സ്ഥലത്തു നിന്ന് ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.