കാസർകോട്: ചിട്ടി നടത്തി എട്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ യുവാവിനെ വിമാനത്താവളത്തിൽ പൊലീസ് പിടികൂടി. ഉദുമ പാലക്കുന്ന് മുതിയക്കാൽ കണ്ണോൽ ഹൗസിലെ എ.എം നിധീഷിനെ (32) ഖത്തർ ലോകകപ്പ് കാണുന്നതിന് ഗൾഫിലേക്ക് കടക്കുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റു ചെയ്തത്.
2019 ൽ കാസർകോട് ബാങ്ക് റോഡിൽ പ്രവർത്തനം ആരംഭിച്ച ചന്ദ്രഗിരി ചിട്ടി കമ്പനി മുന്നൂറോളം നിക്ഷേപകരിൽ നിന്നായി എട്ടുകോടിയോളം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി. സംഭവത്തിൽ അഞ്ചുപേർക്കെതിരെയാണ് കേസ്. കൊളത്തൂർ, ചട്ടഞ്ചാൽ ഭാഗങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരിൽ കൂടുതൽ പേരും. നിക്ഷേപിച്ച തുകയോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നായിരുന്നു പരാതി. ചിട്ടിയിൽ ചേർന്നവരോട് സ്വർണ്ണവും ആധാരവും ബാങ്ക് ഗ്യാരണ്ടിയായി എഴുതിവാങ്ങിയതായും പരാതിയുണ്ടായി.
മേൽപ്പറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിത് കുമാർ, ദീപേഷ്, ഉണ്ണി കുളങ്ങര, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നികേഷ്, ശ്രീജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കരിവേടകം പുളുവഞ്ചിയിലെ ടി.എം രജിയുടെ പരാതിയിലാണ് കേസെടുത്തത്. നാലുപ്രതികളെ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർ ഗൾഫിൽ കഴിയുന്നതായാണ് വിവരം. കാസർകോട് ടൗൺ ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് നിധീഷ് പിടിയിലായത്.