തിരുവനന്തപുരം: കാനന ഭംഗിയും ഗോത്ര ജീവിതത്തിന്റെ നേർപകർപ്പുമായി അമ്പൂരി ഫെസ്റ്റ് ഡിസംബർ 23ന് ആരംഭിക്കും.വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി അമ്പൂരിയെ ടൂറിസം ഹബ്ബാക്കി മാറ്റുക, വന വിഭവങ്ങൾ,കലാരൂപങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുക എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആലോചയോഗം സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്നു.ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് എം.എൽ.എ,കളക്ടർ എന്നിവർ രക്ഷാധികാരികളും അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഫെസ്റ്റിന് മുന്നോടിയായി ഡിസംബർ ഒന്നിന് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ' വനശ്രീ എക്കോഷോപ്പി'ന്റെ ഉദ്ഘാടനം പട്ടികജാതി,പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിക്കും. ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോയും ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്യും.ഗോത്ര വിഭാഗങ്ങളുടെ കരകൗശല ഉൽപ്പങ്ങൾ, വന വിഭവങ്ങൾ എന്നിവയുടെ പ്രദർശന വിപണന സ്റ്റാളുകൾ,കലാ സാംസ്‌കാരിക പരിപാടികൾ, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ തുങ്ങിയവ മേളയിൽ ഒരുക്കും. ഡിസംബർ 27നാണ് സമാപനം.