samu6

ഉദിയൻകുളങ്ങര:കഴിഞ്ഞ 26 വർഷക്കാലമായി കാടുകേറി നശിച്ച കാരോട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ അയിരകുളത്തിന് സമീപം അപകടം പതിയിരിക്കുന്നു. നാട്ടുകാരുടെ ഏറെ വർഷത്തെ ആവശ്യത്തെ തുടർന്ന് 6 മാസം മുൻപ് പഞ്ചായത്ത്, നബാർഡ് ഫണ്ട് ഉപയോഗിച്ച് അയിരകുളം നവീകരിച്ചെങ്കിലും കുളത്തിന്റെ റോഡ് കടന്നുപോകുന്ന ഭാഗത്ത് സുരക്ഷാവേലി തീർക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ചെങ്കവിള - അയിര റോഡ് ഇതുവഴിയാണ് കടന്നുപോകുന്നത്. അയിര സ്കൂളിലെ വിദ്യാർത്ഥികളുൾപ്പെടെ പ്രധാനമായും ആശ്രയിക്കുന്നത് ഈ വഴിയാണ്. അതിനാൽത്തന്നെ മണിക്കൂറിൽ നൂറോളം വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെ വലിയ വാഹനങ്ങളെത്തിയാൽ വിദ്യാർത്ഥികൾ ബണ്ടിലേക്ക് മാറുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. നവീകരണത്തിന് ശേഷവും റോഡിനോട് ചേർന്നുള്ള കുളക്കരയിൽ പുല്ല് വളർന്നുകിടക്കുന്നതി​നാൽ കുളവും കരയും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാത്തത് വാഹന യാത്രികരെ ദുരിതത്തിലാക്കുന്നു.കുളത്തിൽ വെള്ളം നിറച്ചതിനാൽ റോഡിനോട് ചേർന്ന ഭാഗത്ത് സുരക്ഷാഭിത്തി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.