നെടുമങ്ങാട്: നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ ഒരു മാസക്കാലമായി നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. വേട്ടമ്പള്ളി കിഴക്കുംകര വീട്ടിൽ രഞ്ജിത്ത് (20),പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെയുമാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 24ന് രാത്രി പന്ത്രണ്ടരയോടെ പാങ്കോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനുള്ളിൽ കയറി കാണിക്കവഞ്ചിയും 4000 രൂപയും പ്രതികൾ മോഷ്ടിച്ചു. മൂഴി മണ്ണയിൽ ദേവീക്ഷേത്രം,കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം,തിരിച്ചിറ്റൂർ ശിവക്ഷേത്രം,കരിമ്പിൽ കാവിൽ ക്ഷേത്രം,താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രതികൾ മോഷണം നടത്തിയിട്ടുണ്ട്.

മോഷ്ടിച്ച പണം 16 വയസുള്ള കുട്ടിയുടെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രതികളെപ്പറ്റി അന്വേഷിച്ചു വന്ന പൊലീസ് നെടുമങ്ങാട് ഭാഗത്തെ എല്ലാ കടകളിലും കയറി ആരെങ്കിലും ചില്ലറ നാണയങ്ങൾ മാറ്റിയെടുക്കാൻ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഇരിഞ്ചയം ഭാഗത്തെ ഒരു ബേക്കറി കടയിൽ തലമുടി നീട്ടി വളർത്തിയ ഒരു പയ്യൻ 1500 രൂപയുടെ ചില്ലറ നൽകി നോട്ട് വാങ്ങി പോയതായി പൊലീസിന് വിവരം ലഭിച്ചു.

കടക്കാരൻ പറഞ്ഞ അടയാളങ്ങൾ വച്ച് പൊലീസ് അന്വേഷണം നടത്തിവരവേയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും നേമം,വട്ടിയൂർക്കാവ് സ്റ്റേഷനുകളിലും നിരവധി മോഷണം നടത്തിയ കുട്ടിയെ തലമുടി നീട്ടി വളർത്തിയ ഒരു പയ്യനോടൊപ്പം കണ്ടെത്തിയത്. പൊലീസിനെ കണ്ടപാടെ രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഒരു മാസത്തിനിടെ നടന്ന മോഷണങ്ങളെക്കുറിച്ച് മനസിലാക്കിയത്. 16 വയസുള്ള കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ ഒരു പ്ലാസ്റ്റിക് ചാക്കിൽ പണം സൂക്ഷിച്ചിരിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ഹോമിൽ നിന്ന് ഒരു മാസം മുൻപ് പുറത്തിറങ്ങിയതാണ്. ഇവരുടെ പേരിൽ നെടുമങ്ങാട് സ്റ്റേഷനിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ സതീഷ് കുമാർ,എസ്.ഐമാരായ ശ്രീനാഥ്,സൂര്യ കെ.ആർ,റോജോ മോൻ,സീനിയർ പൊലീസ് ഓഫീസർമാരായ രമേഷ് കുമാർ,അനൂപ്,സജു,സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ,അജിത്,ഉണ്ണികൃഷ്ണൻ,എ.എസ്.ഐ പ്രകാശ് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.