തിരുവനന്തപുരം: മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ലോകമെങ്ങും ഫുട്‌ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമാണെന്ന്, സമസ്ത നിലപാടിനെ വിമർശിച്ച് വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് കേരള സാംബവ സഭയുടെ എട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് ഇത്തരത്തിൽ വിലക്കുള്ളതായി കേട്ടിട്ടുള്ളത്. സമാനമായ മതശാസനകൾ കേരളത്തിൽ ഇറക്കാൻ ധൈര്യം കിട്ടുന്നത് എവിടെ നിന്നെന്ന് കേരള സമൂഹം ചിന്തിക്കണം. ഭാരതത്തിന്റെ അടിസ്ഥാനം മതനിയമങ്ങളല്ല, ജനാധിപത്യ മതനിരപേക്ഷ ഭരണഘടനയാണെന്ന് ഇത്തരമാളുകളെ ഓർമിപ്പിക്കേണ്ടതുണ്ട്.

ഭക്ഷണത്തിന്റെ പേരിൽ ദളിതനെ തല്ലിക്കൊല്ലുന്ന സാമൂഹ്യസാഹചര്യം കേരളത്തിൽ കണ്ടതാണെന്നും സർക്കാർ ഉത്തരവുകളിൽ ദളിത്, ഹരിജൻ തുടങ്ങിയ വാക്കുകൾ ഒഴിവാക്കിയാൽ മാത്രം തുല്യനീതിയാകില്ലെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയുണ്ടായത് നരേന്ദ്രമോദിയുടെ കാലത്താണെന്നും മന്ത്രി പറഞ്ഞു. ഡോ.ബി.ആർ അംബേദ്കർ ആഗ്രഹിച്ചതുപോലെ തൊട്ടുകൂടായ്മയും ജാതിവിവേചനവുമില്ലാത്ത സാമൂഹ്യ സാമ്പത്തിക നീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പാക്കുന്ന ഇന്ത്യയാണ് കേന്ദ്രനയം. ഭരണഘടനാസംരക്ഷകർ ചമയുന്നവരുടെ അവസരവാദനിലപാടുകൾ ജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.