മാവേലിക്കര: വൃദ്ധയും സഹായിയും താമസിക്കുന്ന വീടിന്റെ അടുക്കള വാതിൽ കത്തിച്ചു കയറി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കരിപ്പുഴ കാരനാട്ട് വടക്കതിൽ വീടിന്റെ അടുക്കളയുടെ വർക്ക് ഏരിയയുടെ വാതിലിന് തീ കൊളുത്തി വിടവുണ്ടാക്കി കടന്നുകയറിയ മോഷ്ടാവ് പള്ളിപ്പാട് തെക്കേക്കര കിഴക്ക് മുറി അനന്തു ഭവനത്തിൽ രതീഷ് കുമാറിനെയാണ് (കുട്ടപ്പൻ-49) അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെ 3.45നായിരുന്നു സംഭവം.
തടിയിൽ നിർമ്മിച്ച കതക് കത്തിച്ച് അകത്ത് കടന്ന മോഷ്ടാവ് വീട്ടിൽ മുഴുവൻ തിരച്ചിൽ നടത്തി. അലമാര തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ, അടുക്കളയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടുടമയുടെ സഹായിയായ 85 കാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. അവരുടെ കരച്ചിൽ കേട്ട് വീട്ടുടമ എഴുന്നേറ്റ് ലൈറ്റുകൾ ഇട്ടു. ഇവർ ബഹളമുണ്ടാക്കിയും ഫോൺ ചെയ്തും അയൽവാസികളെ ഉണർത്തി. പൊലീസ് സ്റ്റേഷനിലേക്കും ഫോൺ ചെയ്തു.
ഇതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വീട്ടുടമസ്ഥയും സഹായിയും നൽകിയ സൂചനകൾ കേന്ദ്രീകരിച്ചും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച മോഷ്ടാവിന്റെ ചിത്രങ്ങളുടെ അടിസ്ഥാനത്തിലും മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എസ്.ഐ അലി അക്ബർ, എസ്.സി.പി.ഒമാരായ ആർ. വിനോദ് കുമാർ, ലിമു മാത്യു, ഹോം ഗാർഡ് എൻ. സുകേശൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.