കടയ്ക്കാവൂർ: കടയ്ക്കാവൂർ ഏലാപ്പുറം നെൽപ്പാടത്ത് മദ്യകുപ്പികളും കുപ്പിച്ചില്ലുകളും കാരണം കൃഷി ചെയ്യാനാകാതെ വലയുകയാണ് കർഷകർ. പള്ളിമുക്ക് ഏലാപ്പുറം വാർഡുകളെ ബന്ധിപ്പിക്കുന്ന കാരക്കുന്ന് റോഡിന്റെ ഇരുവശത്തുമുള്ള വയലുകളിലാണ് മദ്യപസംഘങ്ങൾ ഉപയോഗശേഷം മദ്യക്കുപ്പികൾ വലിച്ചെറിയുന്നത്. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതിനാൽ സംഘം ചേർന്ന് മദ്യപിക്കുകയും മദ്യക്കുപ്പികൾ സമീപത്തെ വയലിൽ എറിഞ്ഞു പൊട്ടിക്കുകയുമാണെന്ന് പ്രദേശവാസികൾ പറയുന്നു.
രാവിലെ പാടത്തിറങ്ങുന്ന കർഷകരുടെ കാലിൽ ചില്ലുകൾ കുത്തി കയറുന്നത് പതിവാണ്. നിരവധി തവണ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരാണ് അധികവും. ദിവസേന രാവിലെ പാടത്ത് വന്ന് കുപ്പികൾ നീക്കം ചെയ്യേണ്ട അവസ്ഥയിലാണ് കൃഷിക്കാർ. പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.