
തിരുവനന്തപുരം: കാൻസർ മരുന്നുകളുടെ പേരിലുള്ള കൊള്ളയും തട്ടിപ്പും തടയുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷവിമർശനം. നിരുത്തരവാദപരമായാണ് സെക്രട്ടറി പെരുമാറുന്നതായി മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു. ഇത്തരം സമീപനങ്ങൾ തുടർന്നാൽ റിപ്പോർട്ടുമായി സെക്രട്ടറിക്ക് കമ്മിഷൻ മുമ്പാകെ നേരിൽ ഹാജരാകാൻ സമൻസ് അയക്കേണ്ടി വരുമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.
റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് കമ്മിഷൻ ഓഫീസിൽ നിന്നും സെക്രട്ടറിയുടെ ഓഫീസിൽ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല. കമ്മിഷന് ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിനാണ് ബന്ധപ്പെട്ട സർക്കാർ ഉദ്യോസ്ഥരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നത്. സമയ ബന്ധിതമായി റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ പരാതി പരിഹരിക്കാൻ കാലതാമസമുണ്ടാവുകയും പരാതിക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടി വരും. ഡിസംബർ 20 ന് രാവിലെ 10. 30 ന് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പി.യു. ഐപ്പ് സമർപ്പിച്ച പരാതിയിലാണ് നടപടി.