ee

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രിൻസിപ്പലായി എ.ഇ.ഒയ്ക്ക് നിയമനം നൽകാൻ ഹയർ സെക്കൻഡറി അദ്ധ്യാപികയെ തരംതാഴ്‌ത്തുകയും സ്ഥലംമാറ്റുകയും ചെയ്ത സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവിനോട് നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി കൈക്കൊള്ളുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. തരംതാഴ്ത്തപ്പെട്ട അദ്ധ്യാപിക കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സെക്രട്ടറിയെ കണ്ടിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് എ.ഇ.ഒയായ പി. രവീന്ദ്രന് സ്ഥാനക്കയറ്റം നൽകാനായി കണ്ണൂർ മാതമംഗലം ഗവ.എച്ച്.എസ്.എസിലെ സോഷ്യോളജി അദ്ധ്യാപിക നിഷ ലൂക്കോസിനെയാണ് മലപ്പുറം കോക്കൂർ ഗവ. എച്ച്.എസ്.എസിലേക്ക് എച്ച്.എസ്.എസ്.ടി (ജൂനിയർ) ആയി തരം താഴ്ത്തി നിയമിച്ചത്. വാർത്ത പുറത്തുവന്നതോടെ സംഭവം വിവാദമായി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അടുത്ത ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പ്രിൻസിപ്പൽ നിയമനം ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തികയിലുള്ളവർക്കും 2:1 എന്ന അനുപാതത്തിൽ നൽകാൻ സീനിയർ അദ്ധ്യാപകർ കുറവായിരുന്ന ഘട്ടത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. ആ നിയമം ഉപയോഗിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹയർസെക്കൻഡറി അദ്ധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.