 
കായംകുളം: ഗവ. ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം സ്ഥാപിക്കാൻ 2014ൽ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നെങ്കിലും വർഷം എട്ടു കഴിഞ്ഞിട്ടും സ്ഥലം കണ്ടെത്താനാവാവുന്നില്ല. നിർദ്ദിഷ്ട സ്ഥലത്തിൻമേൽ ഭൂമാഫിയ പിടിമുറുക്കിയതോടെ സ്ഥലം ഏറ്റെടുക്കൽ വീണ്ടും അനിശ്ചിതത്വത്തിലായി. സമീപ പഞ്ചായത്തുകളിലോ കരീലക്കുളങ്ങര സഹകരണ സ്പിന്നിംഗ് മിൽ വളപ്പിലോ സ്ഥലം ലഭ്യമാക്കാനുള്ള നീക്കവും പരാജയപ്പെട്ടു.
റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള വെട്ടത്തയ്യത്ത് വയൽ ഐ.ടി.ഐക്കും സ്റ്റേഡിയത്തിനുമായി ഏറ്റെടുക്കാനാണ് 2014ൽ കൗൺസിൽ യോഗം തീരുമാനിച്ചത്. ഇതിനുള്ള തുക കളക്ടറുടെ വർക്ക് ഡിപ്പോസിറ്റ് ഫണ്ടിൽ അടച്ചെങ്കിലും കെട്ടിട നിർമ്മാണത്തിന് ഭൂ മാഫിയയ്ക്ക് അനുകൂലമായ നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. 3.5 കോടിയാണ് നഗരസഭ അടച്ചത്. ഇതിൽ ഐ.ടി.ഐക്ക് 75 ലക്ഷവും സ്റ്റേഡിയത്തിന് 1.25 കോടിയുമാണ് കളക്ടറുടെ അക്കൗണ്ടിലേക്കു മാറ്റിയത്.
ശേഷം വന്ന എൽ.ഡി.എഫ് ഭരണ നേതൃത്വം അർജന്റ് ക്ലെയിം എന്ന വിഭാഗത്തിലേക്ക് മാറ്റി കത്ത് നൽകിയതാണ് വസ്തു ഏറ്റെടുക്കാൻ തടസമായത്. കായംകുളം വില്ലേജിൽ റീ സർവ്വേ നമ്പർ 113/26, 139/48, 139/49 ൽപ്പെട്ട 40.47 ആർസ് ഭൂമി 2013 ലെ ഭൂനിയമ പ്രകാരവും സ്ഥലം ഏറ്റെടുക്കുന്നതിന് നഗരസഭ കൗൺസിൽ തീരുമാന പ്രകാരവും നെഗോഷ്യബിൾ പർച്ചേസ് പ്രകാരവും അടിയന്തിരമായി സ്ഥലം ഏറ്റെടുക്കാൻ റവന്യു വകുപ്പിൽ നിന്നു 2014 ൽ ഉത്തരവ് ലഭിച്ചിരുന്നു.
എന്നാൽ സ്ഥലത്തിന്റെ ഉടമകൾ സമ്മതപത്രം നൽകാൻ കാലതാമസം വരുത്തിയത് മൂലം സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കാനായില്ലെന്നാണ് വിശദീകരണം.
സ്ഥലം ഏറ്റെടുക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ഭരണാനുമതി ആവശ്യമാണ്. സ്വന്തമായി കെട്ടിടവും മറ്റ് സൗകര്യവും ഇല്ലാത്തതിനാൽ നേരത്തെ തൊഴിൽ വകുപ്പ് പ്രവേശനം നിറുത്തിവച്ചിരുന്നു. സ്ഥലമെടുപ്പ് താമസിച്ചാൽ ഐ.ടി.ഐ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും.
# കടമുറിയിൽ ക്ളാസ്
ഐ.ടി.ഐ ഇപ്പോൾ കടമുറിയിലാണ് പ്രവർത്തിക്കുന്നത്. രണ്ട് വർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്‌സുകളിലേക്കായി നൂറോളം വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിക്കുന്നത്. ഇരുപതോളം ജീവനക്കാരുമുണ്ട്. ഐ.ടി.ഐക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. വഴി, നീരൊഴുക്ക്, നിലം നികത്തൽ അടക്കം നിരവധി വിഷയങ്ങളാണ് ഐ.ടി.ഐയുമായി ബന്ധപ്പെട്ടുള്ളത്.