ആലപ്പുഴ: അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രയിനിംഗ് സെന്ററിൽ പുതുതായി ആരംഭിച്ച സായാഹ്ന ഒ.പി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിവസവും 300ൽ അധികം രോഗികളെത്തുന്ന ഇവിടെ കിടത്തി ചികിത്സ ഉടൻ പുനരാരംഭിക്കും. ട്രെയിനിംഗ് സെന്ററിന്റെ വികസനത്തിനായി 20 കോടി രൂപ അനുവദിച്ചെന്നും എം.എൽ.എ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയാണ് സായാഹ്ന ഒ.പി പ്രവർത്തനം. ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്‌സ്, അറ്റൻഡർ എന്നിവരുടെ സേവനവും ലഭിക്കും.

രാവിലെ എട്ട് മുതൽ ഒന്നു വരെയുള്ള ഒ.പി.ക്ക് പുറമെയാണിത്.

വ്യാഴാഴ്ചകളിൽ ജീവിതശൈലി രോഗ ക്ലിനിക്ക്, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഫിസിയോ തെറാപ്പി ഒ.പി, ആശുപത്രിക്ക് കീഴിലെ നാല് സബ് സെന്ററുകളിൽ ചൊവ്വാഴ്ചകളിൽ ഗർഭിണികൾക്കുള്ള ക്ലിനിക്, അമ്പലപ്പുഴ ബ്ലോക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലായി രണ്ട് പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളും ലഭിക്കും.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീജ രതീഷ്, അംഗങ്ങളായ ജി. വേണുലാൽ, ശ്രീജ സുഭാഷ്, അഡ്വ. പ്രദീപ്തി സജിത്ത്, ആർ. ഉണ്ണി, പഞ്ചായത്തംഗം മനോജ് കുമാർ, എ.എം.ഒ ഡോ.വി.ജി. അനുപമ, മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി മോഹൻ, ഡോ. സുധിരാജ് എന്നിവർ പങ്കെടുത്തു.