ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നിലവിലെ ബൈപ്പാസിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 46-ാം നമ്പർ തൂണിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായി. കളക്ടർ വി.ആർ. കൃഷ്ണതേജ നേരിട്ടെത്തി കോൺക്രീറ്റിംഗ് ജോലികൾ വിലയിരുത്തി.

2022 ആഗസ്റ്റ് അഞ്ചിനാണ് സമാന്തര ബൈപ്പാസ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 114-ാം ദിവസം ആദ്യ പില്ലറിന്റെ കോൺക്രീറ്റിംഗ് നടത്തി. പിയർ ഫൈനൽ ലിഫ്റ്റ് കോൺക്രീറ്റിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 23 തൂണുകളുടെ ഡ്രഡ്ജിംഗ് പൂർത്തിയായി. 10 എണ്ണത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. 3.43 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന സമാന്തര ബൈപ്പാസിന് 95 സ്പാനുകളും 96 തൂണുകളുമുണ്ട്. വളരെ വേഗത്തിൽ ബൈപ്പാസിലെ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡെപ്യൂട്ടി കളക്ടർ (എൽ.എ) ചന്ദ്രശേഖരൻ നായർ, പി.വി. സജീവ് തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.